കുഴിനിറഞ്ഞ വെള്ളക്കെട്ട്; അപകട പാതയായി റെയിൽവേ റോഡ്
text_fieldsനീലേശ്വരം റെയിൽവേ സ്റ്റേഷന്റെ സമീപത്തെ റോഡിലുള്ള കുഴിയിൽ വെള്ളം കെട്ടിക്കിടക്കുന്നു
നീലേശ്വരം: റെയിൽവേ സ്റ്റേഷൻ മുത്തപ്പൻ മഠത്തിന്റെ മുന്നിൽ കൂടി പോകുന്ന റോഡിലെ കുഴിയിൽ വാഹനങ്ങൾ ദിവസവും അപകടത്തിൽ പെടുന്നു. ഈ വഴിയിലെ ഒരു മീറ്ററിലധികം വരുന്ന കുഴിയിൽ വെള്ളം കെട്ടി കിടക്കുന്നത് മൂലം തിരിച്ചറിയാൻ കഴിയാത്തതാണ് വാഹനങ്ങൾ അപകടത്തിൽ പെടാൻ കാരണം. റെയിൽവേ വളപ്പിൽ കൂടി പോയി നീലേശ്വരം നഗരസഭ കൈവേലിക്കൽ റോഡുമായി ബന്ധിപ്പിക്കുന്നതാണ് ഈ സഞ്ചാര പാത. ദിവസവും നൂറുകണക്കിന് വാഹനങൾ കടന്നു പോകുന്ന പ്രധാന വഴിയാണിത്.
റെയിൽവേയുടെ അധീനതയിലുള്ള ഭൂമിയാണെങ്കിലും നാട്ടുകാരും റെയിൽവേ യാത്രക്കാരും നൂറ്റാണ്ടുകളായി ഈ വഴിയാണ് ഉപയോഗിക്കുന്നത്. ഇതിനരികിലാണ് യാത്രക്കാർ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും റെയിൽവേ സ്ലീപ്പറുകൾ സൂക്ഷിക്കുന്നതും. വാഹനത്തിൽ വരുമ്പോൾ വെള്ളം മാത്രമേ കാണും. വീണ് കഴിഞ്ഞാലാണ് കുഴിയാണെന്ന് തിരിച്ചറിയുക.
റെയിൽവേ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഷെഡ് കെട്ടി താമസിക്കുന്ന തൊഴിലാളികൾ പുറന്തളളുന്ന മലിനജലം ഈ വഴിയിൽ കൂടി ഒഴുക്കിവിട്ട് ഈ കുഴിയിലാണ് ചെന്ന് ചേരുന്നത്. നാറ്റം സഹിക്കാൻ പറ്റാത്ത വിധത്തിൽ മലിനജലം ഒഴുക്കിവിടുന്നതും അപകട കുഴിയെ കുറിച്ചും നീലേശ്വരം നഗരസഭ അധികൃതരുടെ ശ്രദ്ധയിൽ നാട്ടുകാർ പെടുത്തിയെങ്കിലും റെയിൽവേ ഭൂമിയായത് കൊണ്ട് അവരാണ് ചെയ്യേണ്ടതെന്ന മറുപടിയാണ് ലഭിച്ചത്. റെയിൽവേ സ്റ്റേഷന്റെ പ്രവേശന കവാടത്തിൽ നിന്ന് മുത്തപ്പൻ മഠത്തിന് മുന്നിലൂടെ പോകുന്ന ചെറിയ റോഡ് വഴിയും നഗരസഭ കൈവേലിക്കൽ റോഡും തമ്മിൽ ബന്ധിപ്പിച്ച് ഗതാഗതം സുഗമമാക്കണമെന്നാവശ്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.