ഡിജിറ്റൽ അറസ്റ്റ്; ഡോക്ടർക്ക് 1.10 കോടി നഷ്ടം
text_fieldsനീലേശ്വരം: ഡിജിറ്റല്‍ അറസ്റ്റിന്‍റെ പേരില്‍ നീലേശ്വരത്തെ പ്രമുഖ ഡോക്ടറുടെ 1.10 കോടി രൂപ നഷ്ടമായതായി പരാതി. 80കാരനായ ഡോക്ടറാണ് തട്ടിപ്പിനിരയായത്. ഡോക്ടര്‍ നല്‍കിയ പരാതിയിൽ പൊലീസ് അന്വേഷണമാരംഭിച്ചു. ഡിസംബര്‍ നാലിനും 15നുമിടയിലുള്ള ദിവസങ്ങളില്‍ മൂന്നുതവണകളായാണ് പണം തട്ടിയെടുത്തത്.
പൊലീസെന്ന വ്യാജേന വിളിച്ചാണ് സംഘം ഡോക്ടറുടെ പണം തട്ടിയെടുത്തത്. മൂന്നാം തവണയും അക്കൗണ്ടില്‍നിന്ന് പണം പോയതോടെയാണ് താന്‍ തട്ടിപ്പിനിരയായെന്ന കാര്യം മനസ്സിലായതെന്ന് ഡോക്ടര്‍ പറയുന്നു. അതേസമയം, ഡിജിറ്റല്‍ അറസ്റ്റ് എന്ന സംവിധാനം ഇല്ലെന്നും ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും സൈബര്‍ പൊലീസ് അറിയിച്ചു.
തട്ടിപ്പുകാര്‍ ഏതുവിധത്തിലും വരുമെന്നും ഇത്തരം തട്ടിപ്പുകാര്‍ വിളിക്കുകയാണെങ്കില്‍ ഉടന്‍ സൈബര്‍ പൊലീസിനെ വിവരമറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഡിജിറ്റല്‍ അറസ്റ്റ് എന്ന വ്യാജേന പണം തട്ടുന്ന അന്താരാഷ്ട്രസംഘത്തിന് കാസര്‍കോട് ജില്ലയില്‍ റിക്രൂട്ടിങ് ഏജന്‍റുമാര്‍ ഉള്ളതായി സംശയമുയര്‍ന്നിട്ടുണ്ട്. ഏജന്‍റുമാര്‍ നല്‍കുന്ന ഫോണ്‍ നമ്പറുകളിലാണ് തട്ടിപ്പുസംഘം പ്രവര്‍ത്തിക്കുന്നതെന്നും സൂചനയുണ്ട്.


