താലൂക്ക് എന്ന് യാഥാർഥ്യമാകും? കാത്തിരിപ്പ് നീളുന്നു
text_fieldsനീലേശ്വരം: എൽ.ഡി.എഫ് മന്ത്രിസഭയുടെ കാലാവധി തീരാൻ ഒരുവർഷം ബാക്കിനിൽക്കെ നാലു പതിറ്റാണ്ട് പഴക്കമുള്ള നീലേശ്വരം ആസ്ഥാനമായുള്ള താലൂക്കിന് വേണ്ടി കാത്തിരിപ്പ് നീളുന്നു. ഉടൻ തീരുമാനമെടുക്കുമെന്ന വിശ്വാസത്തിലാണ് നീലേശ്വരം ജനത. ഇടക്കാലത്ത് താലൂക്കിനായി സർക്കാർ നിർദേശപ്രകാരം ഹോസ്ദുർഗ് തഹസിൽദാർ യോഗം വിളിച്ച് രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം തേടിയത് ജനങ്ങളിൽ പ്രതീക്ഷയുണർത്തിയിരുന്നു. തഹസിൽദാർ കലക്ടർക്ക് നിർദേശമടങ്ങിയ ഫയൽ നൽകിയിരുന്നു. എന്നാൽ, പിന്നീട് ഇക്കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് തുടർനടപടികളുണ്ടായില്ല.
നീലേശ്വരം താലൂക്ക് യാഥാർഥ്യമാകാൻ ഇനിയും എത്ര വരെ കാത്തിരിക്കണമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. താലൂക്ക് ഓഫിസിന് ആവശ്യമായ കെട്ടിടം ഉൾപ്പെടെ എല്ലാ സൗകര്യവും ചെയ്തുനൽകാൻ തയാറാണെന്ന് നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്ത കലക്ടർ ഉൾപ്പെടെയുള്ളവരെ അറിയിച്ചിരുന്നു. പതിനഞ്ചോളം രാഷ്ട്രീയപാർട്ടി പ്രതിനിധികൾ പങ്കെടുത്ത യോഗം കഴിഞ്ഞ് മാസം രണ്ടു കഴിഞ്ഞെങ്കിലും താലൂക്ക് പ്രഖ്യാപനം ഇഴയുകയാണ്. പുതിയ സിവിൽ സ്റ്റേഷൻ കെട്ടിടനിർമാണം പൂർത്തിയാകുന്നതുവരെ താലൂക്ക് ഓഫിസിനായി പുതിയ നഗരസഭ ഓഫിസോ പഴയ നഗരസഭ ഓഫിസോ താൽക്കാലികമായി ഉപയോഗിക്കാം. രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായംതേടിയ തഹസിൽദാർ നീലേശ്വരം താലൂക്കിനായി അനുകൂല റിപ്പോർട്ട് സർക്കാറിന് നൽകിയതോടെ താലൂക്ക് പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നായിരുന്നു ജനങ്ങളുടെ പ്രതീക്ഷ. എന്നാൽ, കഴിഞ്ഞ ബജറ്റിൽ താലൂക്ക് പ്രഖ്യാപനമുണ്ടാകാത്തതിൽ ജനങ്ങൾ നിരാശയിലായിരുന്നു.
കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട് മത്സരിച്ചുജയിച്ച നീലേശ്വരം മണ്ഡലത്തിന്റെ ഓർമ നിലനിർത്താൻ നീലേശ്വരം താലൂക്ക് രൂപവത്കരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഇതിനായി അദ്ദേഹം കമീഷനെ നിയമിച്ചിരുന്നു. പിന്നീട് കാസർകോട് ജില്ല രൂപവത്കരിക്കുമ്പോൾ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനും നീലേശ്വരം താലൂക്ക് രൂപവത്കരിക്കുമെന്ന് താലൂക്ക് ആക്ഷൻ കമ്മിറ്റിക്ക് വാഗ്ദാനവും നൽകി. ജില്ല രൂപവത്കരിക്കുമ്പോൾ കാസർകോട്, ഹോസ്ദുർഗ് എന്നീ രണ്ട് താലൂക്കുകൾ മാത്രമാണുണ്ടായിരുന്നത്. പിന്നീട് മഞ്ചേശ്വരത്തും വെള്ളരിക്കുണ്ടിലും താലൂക്ക് രൂപവത്കരിച്ചപ്പോഴും നീലേശ്വരം താലൂക്കെന്ന ആവശ്യം അവഗണിക്കപ്പെടുകയായിരുന്നു. നീലേശ്വരം ആസ്ഥാനമായി താലൂക്ക് അനുവദിക്കണമെന്ന് നാലു കമീഷനുകൾ സർക്കാറിന് റിപ്പോർട്ട് നൽകിയെങ്കിലും മാറിമാറിവന്ന സർക്കാറുകൾ ഈ റിപ്പോർട്ടിനെ അവഗണിക്കുകയായിരുന്നു. ചെറുവത്തൂർ, പടന്ന, തൃക്കരിപ്പൂർ, പിലിക്കോട്, വലിയപറമ്പ്, കയ്യൂർ-ചീമേനി, മടിക്കൈ തുടങ്ങിയ ഗ്രാമപഞ്ചായത്തുകളും നീലേശ്വരം നഗരസഭയും ഉൾപ്പെടുത്തിയാണ് നീലേശ്വരം താലൂക്ക് രൂപവത്കരിക്കേണ്ടതെന്നാണ് കലക്ടർ സർക്കാറിന് നൽകിയ റിപ്പോർട്ട്.