ഗതാഗതക്കുരുക്കിലമർന്ന് ദേശീയപാത ജങ്ഷൻ
text_fieldsദേശീയപാത മാർക്കറ്റ് ജങ്ഷനിൽ ഗതാഗതക്കുരുക്കിൽപെട്ട വാഹനങ്ങൾ
നീലേശ്വരം: ഗതാഗതക്കുരുക്കിൽ പെട്ട് വലയുകയാണ് നീലേശ്വരം നഗരവും ഹൈവേ ജങ്ഷനും. ദേശീയപാത വികസത്തിന്റെ ഭാഗമായി നീലേശ്വരം പ്രവേശന കവാട ജങ്ഷൻ അണ്ടർ പാസ് നിർമാണം മൂലം വീതി കുറഞ്ഞത് വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഹൈവേയിൽ കൂടി കടന്നു പോകുന്ന വാഹനങ്ങളും നീലേശ്വരം നഗരത്തിൽ പ്രവേശിക്കുന്നതും കടന്നു പോകുന്നതുമായ വാഹനങ്ങൾ ജങ്ഷനിൽ എത്തുമ്പോൾ എങ്ങോട്ടും പോകാൻ കഴിയാതെ നിശ്ചലമായി നിൽക്കേണ്ട അവസ്ഥയാണ്. ഇതുമൂലം വാഹനങ്ങൾ റോഡിൽ കിലോമീറ്ററോളം നീണ്ട വരിയായി കിടക്കുന്നു. എന്നിട്ടും ട്രാഫിക് നിയന്ത്രിക്കാൻ ഒരു പൊലീസ് ഉദ്യോഗസ്ഥനെ പോലും നിയമിക്കുന്നില്ല.
ഹൈവേയിലെ ഗതാഗത സ്തംഭനം മൂലം രാജാ റോഡും ഗതാഗതക്കുരുക്കിൽ അമരുന്നു. കൂടാതെ വീതി കുറഞ്ഞ റോഡിലെ അനിയന്ത്രിതമായ വാഹന പാർക്കിങ്ങും ഗതാഗത സ്തംഭനത്തിന് കാരണമാകുന്നു. ഇതുമൂലം ആംബുലൻസുകൾ അടക്കം കുരുക്കിൽ പെടുന്ന കാഴ്ചയും കാണാം. ദേശീയപാതയിൽ നിന്ന് അഞ്ചു മിനിറ്റിൽ ബസ് സ്റ്റാൻഡിൽ എത്തുന്ന ബസുകൾക്ക് ഇപ്പോൾ അര മണിക്കൂർ സഞ്ചരിക്കേണ്ടി വരുന്നു. മാത്രമല്ല ഗതാഗത സ്തംഭനത്തിൽ നിന്ന് രക്ഷനേടാൻ ദീർഘദൂര ബസുകൾ സ്റ്റാൻഡിൽ കയറാതെ ഹൈവേയിൽ കൂടി സഞ്ചരിക്കുന്നു.