പാർക്കിങ് തോന്നിയപോലെ...
text_fieldsനീലേശ്വരത്ത് വാഹന പാർക്കിങ്ങിനെ തുടർന്നുണ്ടായ ഗതാഗതക്കുരുക്ക്
നീലേശ്വരം: നഗരത്തിൽ വാഹനവുമായി എത്തുന്നവർ തോന്നിയപോലെ പാർക്ക് ചെയ്യുന്നതുമൂലം വ്യാപാരികളും കാൽനടക്കാരും ദുരിതമനുഭവിക്കുന്നു. കോൺവെന്റ് ജങ്ഷൻ മുതൽ മാർക്കറ്റ് ജങ്ഷൻവരെ കാൽനടപോലും ഇല്ലാതാക്കിയാണ് സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാർക്കിങ്.
ഇതുമൂലം കാൽനടക്കാർ റോഡിൽ ഇറങ്ങി നടക്കേണ്ട ഗതികേടിലാണ്. ദേശീയപാത നിർമാണംമൂലം മാർക്കറ്റ് ജങ്ഷൻ മുതൽ രാജാറോഡ് വരെ പകൽ മുഴുവൻ വാഹനങ്ങളുടെ നിരയാണ്. റോഡിന് വീതിക്കുറവും നീലേശ്വരത്ത് മതിയായ പാർക്കിങ് സ്ഥലവും ഇല്ലാത്തതാണ് നഗരത്തിലെ ഗതാഗതക്കുരുക്കിന് പ്രധാന കാരണം.
പഴയ, പുതിയ ബസ് സ്റ്റാൻഡ് പരിസരം, മെയിൻ ബസാർ, മാർക്കറ്റ് ജങ്ഷൻ എന്നിവിടങ്ങളിലെല്ലാം സ്വകാര്യ കാർ, ബൈക്കുകൾ എന്നിവ റോഡരിക് കൈയടക്കി പാർക്ക് ചെയ്യുകയാണ്. സ്കൂളുകളും കോളജുകളും തുറന്നതോടെ നഗരത്തിൽ തിരക്ക് വർധിച്ചു. പുതുതായി മെക്കാഡം ടാറിങ് നടത്തിയ തെരുറോഡാണ് ഇപ്പോൾ മറ്റൊരു പാർക്കിങ് കേന്ദ്രമായി മാറിയത്. ഇവിടെ വാഹനം റോഡിൽ നിർത്തിയാണ് ജനങ്ങൾ ഷോപ്പിങ് നടത്തുന്നത്.
ഹൈവേയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബസുകൾ തെരുറോഡിൽ കൂടിയാണ് സഞ്ചരിക്കുന്നത്. ഇങ്ങനെ വാഹന പാർക്കിങ്ങും ബസുകൾ ബസ് സ്റ്റാൻഡിലേക്കും തിരിച്ചും പോകുമ്പോൾ തെരു റോഡിൽ ഗതാഗതക്കുരുക്ക് പതിവുകാഴ്ചയാണ്.
ചില ഓട്ടോകൾ വ്യാപാരസ്ഥാപനത്തിന് മുന്നിൽ നിർത്തുന്നതും ഗതാഗത സ്തംഭനത്തിന് കാരണമാകുന്നുണ്ട്. വ്യാഴാഴ്ച ഇങ്ങനെ പാർക്ക് ചെയ്ത ഓട്ടോ ഡ്രൈവറും നീലേശ്വരം പൊലീസും മെയിൻ ബസാറിൽ വാക്കേറ്റം നടന്നു. നഗരത്തിലെ ഗതാഗതക്കുരുക്കും പാർക്കിങ്ങും നിയന്ത്രിക്കാൻ പൊലീസ് പാടുപെടുന്നുണ്ടെങ്കിലും ചിലസമയത്ത് കുരുക്കഴിക്കാൻ പറ്റുന്നില്ല. നീലേശ്വരം ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം നഗരസഭ വിളിച്ചുചേർക്കാത്തത് മാസങ്ങളായി.