അപകട ഭീഷണിയായി റോഡരികിലെ കരിങ്കൽ ക്വാറി
text_fieldsനീലേശ്വരം: പട്ടേന-സുവർണവല്ലി റോഡരികിലെ കരിങ്കൽ ക്വാറി യാത്രക്കാർക്ക് ഭീഷണിയാകുന്നു.
ഖനനം നടത്തിയ ശേഷം ഉപേക്ഷിച്ചതാണ് 20 അടി താഴ്ചയുള്ള ക്വാറി. റോഡരികിലായതിനാൽ അപകട സാധ്യത കൂടുതലാണ്. റോഡിന്റെ അരികുവശം തകർന്ന് ഇടിയാൻ തുടങ്ങിയത് അപടഭീഷണി ഇരട്ടിയാക്കി. ഉപയോഗം കഴിഞ്ഞശേഷം ക്വാറി നികത്താൻ നടപടിയില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. മഴക്കാലത്ത് ക്വാറിയിൽ വെള്ളം കെട്ടിക്കിടക്കുന്നത് വാഹനയാത്രക്കാർക്ക് ഭീഷണിയാണ്.
ക്വാറിയിലെ കുഴി നികത്താനായി നാട്ടുകാർ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. റോഡിനോട് ചേർന്നുള്ള ക്വാറിയുടെ ഭാഗത്ത് മണ്ണിടിച്ചിലുണ്ടാകുന്നത് അപകടം ക്ഷണിച്ചുവരുത്തുകയാണ്. ദിവസവും നിരവധി വാഹനങ്ങൾ പോകുന്ന റോഡിന്റെ അപകടാവസ്ഥയെ തുടർന്ന് നാട്ടുകാർ താൽക്കാലികമായി ചുവന്ന റിബൺ കെട്ടി മുന്നറിയിപ്പ് സംവിധാനം ഒരുക്കിയിട്ടുണ്ട്. രാത്രി ഇതുവഴി വാഹനത്തിൽ സഞ്ചരിക്കുന്നവർ മറ്റുവാഹനങ്ങൾക്ക് അരികുനൽകേണ്ടി വരുമ്പോൾ ഏതുനിമിഷവും അപകടം സംഭവിക്കും. വാഹനം 20 അടി താഴ്ചയിലേക്ക് പതിക്കുന്ന സാഹചര്യമാണുണ്ടാകുക. അടിയന്തിരമായി അപകടസാധ്യത ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


