ചങ്കിടിപ്പ് കൂട്ടി മഴക്കാല കള്ളന്മാർ
text_fieldsനീലേശ്വരം നഗരസഭ ഓഫിസ് റോഡരികിൽ പ്രവർത്തിക്കാത്ത മൂന്ന് സി.സി ടി.വി കാമറകൾ
നീലേശ്വരം: വ്യാപാരികളുടെ ചങ്കിടിപ്പ് കൂട്ടി വീണ്ടും മഴക്കാല കള്ളന്മാർ എത്തി. ഇത്തവണ പേരോൽ നീതു ഗാർമെന്റ്സ് വനിത തയ്യൽ കേന്ദ്രത്തിലാണ് കവർച്ച നടന്നത്. പേരോലിലെ ഓമന ശശിയുടെ ഉടമസ്ഥതയിലുള്ള തയ്യൽ കടയിലാണ് കവർച്ച നടന്നത്. കടയുടെ ഷട്ടറിന്റെ പൂട്ട് പൊളിച്ചശേഷം അലുമിനിയം ഫാബ്രിക്കേഷൻ ചെയ്ത ഗ്ലാസ് വാതിൽ തകർത്താണ് മോഷണം നടത്തിയത്. മേശവലിപ്പിലുണ്ടായിരുന 9000 രൂപയും തയ്ക്കാനായി വാങ്ങിവെച്ച രണ്ട് ജോഡി ചുരിദാർ തുണിത്തരങ്ങളും മോഷ്ടാവ് കൊണ്ടുപോയി.
സ്കൂൾ യൂനിഫോമിന്റെയും മറ്റ് തിരക്കുകളും ഉള്ളതിനാൽ ചൊവ്വാഴ്ച രാത്രി ഒമ്പത് വരെ കട പ്രവർത്തിച്ചിരുന്നു. ശേഷം കട പൂട്ടി സമീപത്തെ വീട്ടിലേക്ക് പോയി. കെട്ടിട ഉടമ വ്യാഴാഴ്ച രാവിലെ എത്തിയപ്പോഴാണ് ഗാർമെന്റ്സിന്റെ ഷട്ടർ തുറന്ന് നിലയിൽ കാണപ്പെട്ടത്. ഉടൻ കടയുടമയെ വിവരമറിയിച്ച് അകത്ത് കയറി പരിശോധിച്ചപ്പോഴാണ് പണവും തുണിത്തരങ്ങളും നഷ്ടപ്പെട്ടതായി കണ്ടത്. നീലേശ്വരം പൊലീസിൽ വിവിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തി. കടയുടെ മുകളിലുള്ള നിധി ഫിനാൻസ് ലിമിറ്റഡിന്റെ സി.സി.ടി.വി കാമറ പരിശോധിച്ച് പൊലീസ് പരിശോധനയിൽ മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.
കള്ളന്മാരെ വീഴ്ത്താനുള്ള കാമറകളും കണ്ണടച്ചു
നീലേശ്വരത്ത് കള്ളന്മാർ എത്തി തുടങ്ങി. വ്യാപാര സ്ഥാപനങ്ങളിലാണ് മോഷണം നടത്തുന്നത്. ചില കള്ളന്മാർ മുമ്പ് സ്കൂളുകളും കവർച്ചക്ക് ഇരയാക്കിയിരുന്നു. ഇങ്ങനെ രാത്രി കാല മഴക്കാല കള്ളന്മാരെ പിടിക്കുന്നതിന് വേണ്ടിയാണ് നീലേശ്വരം നഗരസഭ നഗരത്തിലും സമീപ പ്രദേശങ്ങളിലും സി.സി.ടി.വി കാമറകൾ സ്ഥാപിച്ചത്. കഴിഞ്ഞ ഏഴ് വർഷമായി ഈ കാമറകൾ ഒന്നും പ്രവർത്തിക്കാതെ നോക്കുകുത്തി പോലെ കിടക്കുന്നു. 15.60 ലക്ഷം ചെലവഴിച്ച് 15 കാമറകളാണ് കോൺവന്റ് ജങ്ഷൻ മുതൽ നിടുങ്കണ്ട വരെ വലിയ തൂണുകളിൽ സ്ഥാപിച്ചത്. 2018 ഏപ്രിലിലാണ് നീലേശ്വരത്ത് 15 കാമറകളും ദൃശ്യങ്ങൾ ഒപ്പിയെടുക്കാൻ തുടങ്ങിയത്.
കണ്ണൂർ ഗ്ലോബൽ നെറ്റ് വർക്ക് ഐ.ടി. സൊല്യൂഷൻ പ്രൈവറ്റ് കമ്പനിയാണ് കരാർ ഏറ്റെടുത്ത് നല്ല റെസലൂഷൻ പവറുള്ള കാമറകൾ സ്ഥാപിച്ചത്. ഒരു വർഷം കാമറ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്നു. പിന്നെ എല്ലാ കാമറകളും ഓരോന്നായി കണ്ണടച്ചു. തകരാറായ കാമറ നന്നാക്കാനോ മാറ്റി സ്ഥാപിക്കാനോ നഗരസഭയുടെ ഒരു ഭരണ സമിതിയും തയാറായില്ല. കാമറയിൽ പതിയുന്ന ദൃശ്യങ്ങൾ കവർച്ചക്കാരെ കണ്ടെത്താനും കുറ്റകൃത്യങ്ങൾ തെളിയിക്കാനും പൊലീസിന് സഹായകരമാകുമെന്ന് കരുതിയാണ് നഗരസഭ ഇത് തുടങ്ങിയത്. ഇപ്പോൾ മഴക്കാല കവർച്ചക്കാർ ഇറങ്ങിയതോടെ വ്യാപാരികളും ആശങ്കയിലാണ്. ഒരു പക്ഷേ നഗരത്തിൽ എത്തി കവർച്ചക്കാർ പതിനഞ്ച് കാമറകളിൽ ഏതെങ്കിലും ഒന്നിൽ പതിഞ്ഞാൽ പൊലീസ് അന്വേഷണത്തിന് ഏറെ സഹായകരമാകും.