മഴ കനത്തത്തോടെ റോഡുകളുടെ ടാറിങ് നിലച്ചു; യാത്രാ ദുരിതത്തിൽ ജനങ്ങൾ
text_fieldsനീലേശ്വരം തെരു റോഡിലെ കരിങ്കൽ ചീളുകൾ ഇളകി കുഴിയായി രൂപപ്പെട്ട നിലയിൽ
നീലേശ്വരം: നഗരഹൃദയത്തിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് റിങ് റോഡുകളുടെ ടാറിങ് നിലച്ചതോടെ വ്യാപാരികളുടെയും നഗരത്തിലെത്തുന്നവരുടെയും ദുരിതം ഇരട്ടിയായി. വേനൽകാലത്ത് അഞ്ച് റിങ് റോഡുകളും കിളച്ച് ഉറപ്പിച്ചശേഷം ടാറിങ്ങിനു മുന്നോടിയായുള്ള കരിങ്കൽ പാകിയിരുന്നു. എന്നാൽ, കത്തുന്ന വേനലിൽ ഒരു മാസക്കാലം ടാറിങ് നടത്താതെ കബളിപ്പിച്ച അധികൃതരുടെ നടപടിയിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇപ്പോൾ കാലവർഷം ആരംഭിച്ചതോടെ ടാറിങ് പ്രവൃത്തി നിർത്തിവെച്ചു.
കഠിനമായ വേനലുണ്ടായിട്ടും ടാറിങ് നടത്താതെ നഗരസഭ അധികൃതർ ജനങ്ങളെ വെല്ലുവിളിച്ചു. കരിങ്കൽ ചീളുകൾക്ക് മുകളിലൂടെ ആളുകൾ നടന്നുപോകുന്നതും വാഹനങ്ങൾ കടന്നുപോകുന്നതും ജനങ്ങളെ ദുരിതത്തിലാക്കി. ഇതോടെ നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂനിറ്റും നഗരസഭ ഓഫിസിലേക്ക് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചപ്പോൾ നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്ത ഇരുവരുമായി ചർച്ച നടത്തി ടാറിങ് വേഗം നടത്തുമെന്ന് ഉറപ്പ് നൽകി. ഇതോടെ കോൺഗ്രസും വ്യാപാരി ഏകോപന സമിതിയും സമരത്തിൽനിന്ന് പിന്മാറി.
വീണ്ടും വേനൽ കിട്ടിയെങ്കിലും ടാറിങ് നടത്താതെ നഗരസഭ അധികൃതർ ജനങ്ങളെ കബളിപ്പിച്ചു. ഇപ്പോൾ ഒന്നര മാസമായി അഞ്ച് റിങ് റോഡുകളിലും കരിങ്കൽ ചീളുകൾ ചിതറിക്കിടക്കുകയാണ്. പൊടുന്നനെ വിചാരിച്ചതിലും നേരത്തേ കാലവർഷം എത്തിയതോടെ എല്ലാ റോഡുകളുടെയും ടാറിങ് പ്രവൃത്തി പൂർണമായും നിലച്ചു. മഴയായതിനാൽ ആരും പ്രതിഷേധവുമായി മുന്നോട്ട് വരുന്നില്ല. ഇപ്പോൾ റോഡിലെ കരിങ്കൽ ചീളുകൾ ഇളകി റോഡിൽ കുഴി രൂപപ്പെട്ടു. ഈ കുഴിയിൽ മഴവെള്ളം കെട്ടിക്കിടക്കുന്നതു മൂലം തെരു റോഡിലെ വീടുകളിലേക്കാണ് ചളിവെള്ളം എത്തുന്നത്.
ആധുനികവത്കരണത്തിന്റെ ഭാഗമായി നഗരഹൃദയത്തിലൂടെ കടന്നുപോകുന്ന നീലേശ്വരം രാജാ റോഡുമായി ബന്ധിപ്പിക്കുന്ന നീലേശ്വരം ബസാർ, തളിയിൽ അമ്പലം റോഡ്, വില്ലേജ് ഓഫിസ് റോഡ്, ശ്രീവത്സം തെരു റോഡ്, രാജാ റോഡ് ലിങ്ക് റോഡ്, ചിറ-കരിഞ്ചാത്തം വയൽ റോഡ് എന്നീ അഞ്ച് നഗരസഭ റോഡുകളെ ബന്ധിപ്പിക്കുന്നതാണ് നവീകരണ പ്രവൃത്തി. 1.5 കിലോമീറ്റർ ദൂരത്തിൽ 3.80 മീറ്റർ മുതൽ ഏഴ് മീറ്റർ വീതി വരെ മെക്കാഡം ടാറിങ്ങാണ് നടത്തേണ്ടത്.