വിദ്യാർഥികൾക്ക് ഭീഷണിയായി തെരുവുനായ്ക്കൾ
text_fieldsനീലേശ്വരം വ്യാപാര ഭവൻ കെട്ടിടത്തിനുസമീപം നിലയുറപ്പിച്ച തെരുവ് നായ്ക്കൂട്ടം
നീലേശ്വരം: സ്കൂൾ തുറക്കുന്ന വേളയിൽ നഗരത്തിലെ തെരുവുനായ്ക്കളുടെ വിളയാട്ടം വിദ്യാർഥികൾക്ക് ഭീഷണിയാവുന്നു. നഗരത്തിലെത്തിചേരുന്ന ഓരോ അനുബന്ധ റോഡിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. കൂട്ടമായും അല്ലാതെയും എത്തുന്ന നായ്ക്കൾ സ്കൂളിലേക്ക് നടന്നുപോകുന്ന കുട്ടികളുടെ ജീവന് തന്നെ ഭീഷണിയാവുന്ന സ്ഥിതിയാണ്. മാർക്കറ്റ് ജങ്ഷൻ, തെരുവ് റോഡ്, വില്ലേജ് ഓഫിസ് റോഡ്, ബസ് സ്റ്റാൻഡ് പരിസരം, കോൺവെന്റ് ജങ്ഷൻ എന്നിവടങ്ങളിലാണ് നായ്ക്കളുടെ ശല്യം രൂക്ഷമായുള്ളത്.
ഓരോ ദിവസം കഴിയുന്തോറും നായ്ക്കൾ പെറ്റുപെരുകുന്നത് മൂലം എണ്ണവും വർധിക്കുകയാണ്. ഇങ്ങനെ കുഞ്ഞുങ്ങളുമായി നായ്ക്കൾ റോഡിലൂടെ ഓടുമ്പോൾ വാഹനങ്ങൾ തട്ടി അപകടം സംഭവിക്കുന്നതും നഗരത്തിലെ പതിവ് കാഴ്ചയാണ്. നഗരത്തിനടുത്ത് തന്നെ നാലോളം സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടെക്ക് നടന്നുപോകുന്ന കുട്ടികളാണ് തെരുവ് നായ്ക്കളെ പേടിച്ച് ഭയത്തോടെ പോകേണ്ടത്. മുമ്പ് നഗരസഭ തെരുവ് നായ്ക്കളെ പിടിച്ച് വന്ധീകരണം നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയുണ്ടാവാത്തതിനാൽ നഗരത്തിൽ തെരുവ് നായ്ക്കളുടെ എണ്ണം വീണ്ടും വർധിച്ചു.