'ഡിജിറ്റല്‍ റീസർവേ ഉടൻ പൂര്‍ത്തിയാക്കും'
text_fieldsസ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം എം. രാജഗോപാലൻ എം.എൽ.എ നിർവഹിക്കുന്നു
തൃക്കരിപ്പൂർ: ഡിജിറ്റല്‍ റീസർവേ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് റവന്യൂ ഭവന നിര്‍മാണ മന്ത്രി കെ. രാജന്. സ്മാര്‍ട്ട് വില്ലേജ് ഓഫിസായി മാറാനിരിക്കുന്ന 26 കെട്ടിടങ്ങളുടെ തറക്കല്ലിടല്‍ കര്‍മം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ 4,58,250 ഹെക്ടര്‍ ഭൂമി ഇതിനോടകം ഡിജിറ്റല്‍ സര്‍വേയുടെ ഭാഗമായി.
നാലുവര്‍ഷം കൊണ്ട് കേരളത്തെ പൂര്‍ണമായും അളക്കുന്നതിന്റെ ലക്ഷ്യത്തോടെയാണ് ഡിജിറ്റൽ റീസർവേ നടത്തുന്നത്. രജിസ്ട്രേഷന്, സർവേ, റവന്യൂ വകുപ്പുകളുടെ ഓണ്‍ലൈന്‍ പോര്‍ട്ടലുകളുടെ സമന്വയത്തോടെ രാജ്യത്ത് ആദ്യമായി കേരളം ഇന്റഗ്രേറ്റഡ് പോര്‍ട്ടലുമായി മുന്നോട്ടുപോവുകയാണെന്നും മന്ത്രി പറഞ്ഞു. ഇതിനകം കേരളത്തില്‍ 520 വില്ലേജ് ഓഫിസുകള്‍ സ്മാര്‍ട്ടായി. എല്ലാവര്ക്കും ഭൂമി, എല്ലാഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന മുദ്രാവാക്യവുമായി വകുപ്പ് മുന്നോട്ടുപോവുകയാണ്.
മൂന്നര വര്‍ഷത്തിനകം കേരളത്തിലെ 1,80,887 പേര്‍ക്ക് പട്ടയം നല്കിയ അഭിമാന തിളക്കത്തിലാണ് റവന്യൂ വകുപ്പെന്ന് മന്ത്രി പറഞ്ഞു. എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി മുഖ്യാതിഥിയായി. എം. മനു, എം. സൗദ, പി. അനില്‍കുമാര്‍, എം.പി. വിജീഷ്, രജീഷ് ബാബു, പി.വി. അബ്ദുല്ലഹാജി, ടി.വി. ഷിബിന്‍, രതീഷ്, സി. ബാലന്, ടി.വി. വിജയന് മാസ്റ്റര്‍, സുരേഷ്, വി.വി. വിജയന്, എ.ജി. ബഷീര്‍ എന്നിവര്‍ സംസാരിച്ചു. കലക്ടര്‍ കെ. ഇമ്പശേഖര്‍ സ്വാഗതവും തഹസില്‍ദാര്‍ ടി. ജയപ്രസാദ് നന്ദിയും പറഞ്ഞു.