നായ്ക്കളെ ഒന്നിച്ച് തള്ളി; ‘പുലിവാൽ’ പിടിച്ച് അധികൃതർ
text_fieldsതൃക്കരിപ്പൂർ: തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചശേഷം തിരികെവിട്ടത് ജനവാസകേന്ദ്രത്തിൽ. തൃക്കരിപ്പൂർ പഞ്ചായത്തിലെ മൊത്തക്കടവിലാണ് എ.ബി.സി മിഷൻ വാഹനത്തിൽ നായ്ക്കളെ ഉപേക്ഷിച്ചത്. ഈ വഴിയിലുള്ള സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് ഇക്കാര്യം വ്യക്തമാണ്. പ്രത്യേക പദ്ധതിയിലാണ് തെരുവുനായ്ക്കളുടെ പ്രജനനം തടയുന്നതിനായി പ്രത്യേക തീവ്രയത്നപരിപാടി നടത്തിയിരുന്നു. ഇതുപ്രകാരം നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് ചികിത്സക്കുശേഷം സ്വതന്ത്രമാക്കുകയാണ് ചെയ്തുവരുന്നത്.
ഒരു മേഖലയിൽനിന്ന് പിടികൂടിയ നായ്ക്കളെ അതേ പ്രദേശത്തുതന്നെ വിടുന്നതാണ് രീതി. എന്നാൽ വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ എന്നിവയുടെ പരിസരങ്ങളിൽനിന്ന് പിടികൂടിയ നായ്ക്കളെ അവിടെ വിടരുത് എന്നാണ് മാർഗനിർദേശമെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞതായി മുൻ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. ബാവ അറിയിച്ചു.
അതേസമയം, ജനവാസമേഖലയിൽ നായ്ക്കളെ തുറന്നുവിട്ടത് വലിയ പ്രതിഷേധത്തിനിടയാക്കി. നായ്ക്കൾ മൊത്തക്കടവ്, ഉടുമ്പുന്തല ഭാഗങ്ങളിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്നത് കണ്ടാണ് നാട്ടുകാർ അന്വേഷണം ആരംഭിച്ചത്. ജനപ്രതിനിധിയുടെ വീട്ടിലേക്ക് നാട്ടുകാർ സംഘം ചേർന്നെത്തി പരിഹാരം ആവശ്യപ്പെട്ടു. അടിയന്തരനടപടി സ്വീകരിക്കാമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.


