വിജ്ഞാപനം ഇറങ്ങി; തൃക്കരിപ്പൂർ പഞ്ചായത്തിന് തീരദേശ നിയമത്തിൽ ഇളവ്
text_fieldsതൃക്കരിപ്പൂർ: തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിന്റെ തീരദേശം സി.ആർ.സെഡ് രണ്ട് എ വിഭാഗത്തിൽ ഉൾപ്പെടുത്തി വിജ്ഞാപനം ഇറങ്ങി. വർഷങ്ങളുടെ കാത്തിരിപ്പിനുശേഷമാണ് തീരദേശവാസികളുടെ ചിരകാല അഭിലാഷം സാധ്യമായത്.
തൃക്കരിപ്പൂരിലെ തീരപ്രദേശങ്ങളിലാകെ ജലാശയത്തിലെ വീതിക്ക് തുല്യമായതോ, 50 മീറ്ററോ മാറി നിർമാണ പ്രവർത്തനങ്ങൾ നടത്താവുന്ന സാഹചര്യം ഉണ്ടാകും.
300 സ്ക്വയർ മീറ്റർവരെയുള്ള വാസഗൃഹങ്ങൾക്ക് പഞ്ചായത്തിൽ നിന്ന് തന്നെ അനുമതി ലഭിക്കും. അതിൽ കൂടുതൽ അളവുകളുള്ള വീടുകൾ തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി വാങ്ങണം. കേരളത്തിലെ 66 പഞ്ചായത്തുകളെ രണ്ട് എ കാറ്റഗറിയിൽ പരിഗണിച്ചപ്പോൾ തൃക്കരിപ്പൂരിന് അതിൽ ഇടം നേടാൻ കഴിഞ്ഞത് അഭിമാനകരമാണെന്ന് തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ പറഞ്ഞു. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് ഭരണ സമിതി കാസർകോട്ട് നടന്ന ഹിയറിങ്ങിൽ പ്രത്യേക വാഹനങ്ങൾ ഏർപ്പാടാക്കിയാണ് ജനങ്ങളെ പങ്കെടുപ്പിച്ചത്. 2019 ജനുവരി 18ന് മുമ്പുള്ള അംഗീകൃത റോഡുകളുടെയോ കെട്ടിടങ്ങളുടെയോ കരയോട് ചേർന്നുള്ള ഭാഗത്ത് നിലവിലെ കെട്ടിട നിർമാണ ചട്ടപ്രകാരം അനുമതി ലഭിക്കും. ഇത് തൃക്കരിപ്പൂരിലെ തീരദേശ വാസികൾക്ക് ഏറെ പ്രയോജനകരമാണ്.