ബേക്കൽ കോട്ടയിലെ കിണറുകൾക്ക് പുനരുജ്ജീവനം
text_fieldsബേക്കലിലെ കിണറുകൾ നവീകരിക്കുന്നതിന് മുന്നോടിയായി കേന്ദ്ര പുരാവസ്തു ഉദ്യോഗസ്ഥർ പരിശോധിക്കുന്നു
ഉദുമ: ബേക്കൽ കോട്ടക്ക് പുറത്തുള്ള മൂന്നുകിണറുകളും അകത്തുള്ള 20 കിണറുകളും അമൃത് സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര പുരാവസ്തുവകുപ്പ് നവീകരിക്കും.മാലിന്യം വലിച്ചെറിയാതിരിക്കാൻ ഇരുമ്പ് ഗ്രില്ലുകൾ സ്ഥാപിക്കാനുള്ള നടപടി തുടങ്ങി. സഞ്ചാരികളുടെ സുരക്ഷക്കായി ഈ കിണറുകൾക്ക് പുതിയ കൈവരികൾ സ്ഥാപിക്കും. ഇതിന്റെ ഭാഗമായി ഏഴുകിണറുകളിലെ ചെളിയും മണ്ണും മാറ്റി മുകളിൽ ഗ്രില്ലുകൾ സ്ഥാപിച്ചു. ചില കിണറുകൾ ഇടിഞ്ഞഭാഗം ചെങ്കല്ലുകൊണ്ട് കെട്ടി സംരക്ഷിച്ചു.
കിണറുകളുടെ പുറത്ത് ചെങ്കല്ല് പാകി. ബാക്കിയുള്ള കിണറുകളുടെ വൃത്തിയാക്കൽ പ്രവൃത്തി മഴ കഴിഞ്ഞാൽ തുടങ്ങും. പദ്ധതി നിരീക്ഷിക്കാനെത്തിയ കേന്ദ്ര പുരാവസ്തു വകുപ്പ് തൃശൂർ സർക്കിൾ സുപ്രണ്ടിങ് ആർക്കിയോളജിസ്റ്റ് കെ. രാമകൃഷ്ണ റെഡ്ഡി, ഡെപ്പ്യൂട്ടി സുപ്രണ്ടിങ് ആർക്കിയോളജിസ്റ്റ് സി. കുമാരൻ എന്നിവരെ ബേക്കൽ കോട്ടയുടെ ചുമതലയുള്ള കൺസർവേറ്റിവ് അസിസ്റ്റന്റ് പി.വി. ഷാജു, ബേക്കൽ ടൂറിസം ഫ്രറ്റേണിറ്റി ചെയർമാൻ സൈഫുദ്ദീൻ കളനാട് എന്നിവർ അനുഗമിച്ചു.