മരടിൽ ഹോട്ടലുകളില്‍ പരിശോധന: ഒരെണ്ണം അടപ്പിച്ചു
text_fieldsപരിശോധയിൽ പിടിച്ചെടുത്ത പഴകിയ ഭക്ഷണം
മരട്: നഗരസഭയിലെ വിവിധ ഹോട്ടലുകള്‍, റസ്റ്റാറന്റുകള്‍ എന്നിവയിൽ മിന്നൽ പരിശോധന നടത്തി നഗരസഭ ആരോഗ്യ വിഭാഗം. പഴകിയ ഭക്ഷണസാധനങ്ങൾ കണ്ടെത്തിയ ഒരു ഹോട്ടൽ അടച്ചുപൂട്ടി. ഭക്ഷണസാധനങ്ങൾ നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു.
കുണ്ടന്നൂരിലെ ‘തക്കോലം’ എന്ന ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് അൽഫാമിനായി ഫ്രിഡ്ജിൽ സൂക്ഷിച്ച ചിക്കൻ, മീൻ തുടങ്ങിയ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തത്. ചൊവ്വാഴ്ച രാവിലെ 12ഓടെയായിരുന്നു പരിശോധന.
പഴകിയ ഭക്ഷണം പിടിച്ചെടുത്തിട്ടും ഹോട്ടൽ അടപ്പിക്കാതിരുന്നതിനെ തുടർന്ന് നഗരസഭയിലെ ഹോട്ടൽ പ്രവർത്തിക്കുന്ന സ്ഥലത്തെ ഡിവിഷൻ കൗൺസിലർ ജയ്നി പീറ്റർ ഉൾപ്പെടെ നിരവധി പേർ ഇവിടെ നിന്ന് ഉച്ചക്ക് ഭക്ഷണം കഴിച്ചിരുന്നു. വൈകീട്ടാണ് സംഭവം കൗൺസിലർ ഉൾപ്പെടെയുള്ളവർ അറിഞ്ഞത്.
തുടർന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തിട്ടും ഹോട്ടൽ അടപ്പിക്കാതിരുന്ന ആരോഗ്യ വിഭാഗത്തിനെതിരെ പ്രതിഷേധവുമായി കൗൺസിലർ രംഗത്തെത്തി. ഹോട്ടൽ അടപ്പിക്കാൻ തയ്യാറാവാതിരുന്ന മരട് നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മരട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജിൻസൺ പീറ്ററും ആവശ്യപ്പെട്ടു.
വിവാദത്തെ തുടർന്ന് ബുധനാഴ്ച ഹോട്ടൽ തുറന്നുപ്രവർത്തിച്ചില്ല. നടപടികൾ പൂർത്തിയാകും വരെ ഹോട്ടൽ തുറന്ന് പ്രവർത്തിപ്പിക്കരുതെന്ന് അറിയിച്ചതായി മരട് നഗരസഭ ചെയർമാൻ ആൻറണി ആശാംപറമ്പിൽ പറഞ്ഞു. പരിശോധനക്ക് ഹെല്‍ത്ത് സൂപ്പർവൈസർ പി.ആർ. പ്രേംചന്ദിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഹുസൈൻ, എ.എസ്. അനീസ്, വിനു മോഹൻ, കെ.ആർ. ഹനീസ്, അബ്ദുൽ സത്താർ എന്നിവര്‍ പങ്കെടുത്തു.