വാട്ടർ മീറ്റർ മോഷണം: രണ്ടു പേർ പിടിയിൽ
text_fieldsസെയ്ദുൽ ഇസ്ലാം, അമർ സിങ്
മരട്: പൂണിത്തുറ, തൈക്കൂടം പ്രദേശങ്ങളിൽ വ്യാപകമായി വാട്ടർ മീറ്ററുകൾ മോഷണംപോയി. സംഭവത്തിൽ രണ്ട് അസം സ്വദേശികളെ പിടികൂടി. സിലിഗുരി മൊറിഗാവ് അമർ സിംഗ് (20), ഗുവാഹതി ബെനിമാരി സെയ്ദുൽ ഇസ്ലാം (28) എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. രാത്രിയിൽ കറങ്ങിനടന്ന് വീടുകളിലും മറ്റും കയറി പൈപ്പ് കണക്ഷൻ മുറിച്ച് മാറ്റി വാട്ടർ മീറ്റർ അഴിച്ചെടുക്കുകയായിരുന്നു ഇവരുടെ രീതി. കഴിഞ്ഞ ഒന്നു മുതൽ 10 വരെ ദിവസങ്ങളിലായി മരട് സ്‌റ്റേഷൻ പരിധിയിലെ 17 വീടുകളിൽ വാട്ടർ മീറ്റർ മോഷണം പോയിരുന്നു.
തൈക്കൂടം ഇടവക ക്രിസ്തീയ സംഘം ഷോപ്പിങ് കോംപ്ലക്സ് ബിൽഡിങ് വളപ്പിൽനിന്നും ജൂബിലി മെമ്മോറിയൽ ബിൽഡിങ് വളപ്പിൽ നിന്നുമായി 7 വാട്ടർ മീറ്ററുകൾ മോഷണം പോയതിനെ തുടർന്ന് സംഘം സെക്രട്ടറി നൽകിയ പരാതിയിലുള്ള അന്വേഷണത്തെ തുടർന്നാണ് പ്രതികളെ പിടികൂടിയത്. മരട് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ബി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ എ.എം. രാജേഷ്, എസ്.സി.പി.ഒമാരായ മെൽവിൻ മൈക്കിൾ, ഇ.ആർ. അഖിൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.


