പൊലീസ് ഉദ്യോഗസ്ഥരെ മർദിച്ച സംഭവം: പ്രതി റിമാൻഡിൽ
text_fieldsശ്രീചന്ദ്
പറവൂർ: വടക്കേക്കര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ മർദിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതി റിമാൻഡിൽ. കുഞ്ഞിത്തൈ പാലപ്പറമ്പിൽ ശ്രീചന്ദിനെയാണ് (26) റിമാൻഡ് ചെയ്തത്. ശനിയാഴ്ച വൈകീട്ട് നാലിനാണ് സംഭവം. കുഞ്ഞിത്തൈ കപ്പേളക്ക് സമീപം പൊലീസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെ ശ്രീചന്ദും സുഹൃത്ത് കുഞ്ഞിത്തൈ മാക്കോതപറമ്പിൽ ശ്യാമും (26) അതുവഴി കാറിലെത്തി.
പൊലീസ് കൈകാട്ടിയെങ്കിലും കാർ നിർത്താതെ ഓടിച്ചുപോയി. പിന്തുടർന്നെത്തിയ എസ്.ഐ അഭിലാഷും ഉദ്യോഗസ്ഥൻ പ്രവീണും കാറുമായി പൊലീസ് സ്റ്റേഷനിലേക്ക് വരണമെന്ന് ഇരുവരോടും ആവശ്യപ്പെട്ടു. എന്നാൽ, കാർ കൊണ്ടുവരില്ലെന്ന് ശ്രീചന്ദ് പറഞ്ഞതിനെ തുടർന്ന് പൊലീസുമായി വാക്തർക്കവും കൈയാങ്കളിയുമായി. രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ മർദിക്കുകയും ചെയ്തു.
പൊലീസ് ഉദ്യോഗസ്ഥൻ പ്രവീണിനെ കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ എസ്.ഐ അഭിലാഷിനെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. അക്രമാസക്തനായ ശ്രീചന്ദിനെ കൂടുതൽ പൊലീസെത്തി പിടികൂടുകയായിരുന്നു. സംഭവം നടക്കുന്നതിനിടെ കടന്നുകളഞ്ഞ ശ്യാമിനെ പിടികൂടാനായിട്ടില്ല.