ബസിടിച്ച് വഴിയാത്രികൻ മരിച്ച സംഭവം; ഡ്രൈവറെ പിടികൂടാത്തതിൽ പ്രതിഷേധം
text_fieldsതോപ്പുംപടി: അമിതവേഗത്തിൽ വന്ന സ്വകാര്യ ബസിടിച്ച് കാൽനടക്കാരൻ മരിച്ച സംഭവത്തിൽ അപകടം നടന്ന് 20 ദിവസം കഴിഞ്ഞിട്ടും ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം. ഇടക്കൊച്ചി സ്വദേശി ലോറൻസ് വർഗീസാണ് ഈ മാസം എട്ടിന് മരിച്ചത്.
ബസുകളിൽ രണ്ടുദിവസം വ്യാപക പരിശോധന നടത്തിയതൊഴിച്ചാൽ അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ കണ്ടെത്താൻ മാത്രം പൊലീസ് ശുഷ്കാന്തി കാണിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. അറസ്റ്റ് വൈകുന്നതിൽ കെ.എൽ.സി.എയുടെ നേതൃത്വത്തിൽ കൊച്ചി രൂപത മുഖ്യമന്ത്രിക്കും കമീഷണർക്കും പരാതി നൽകി.
ഡ്രൈവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി അസി. കമീഷണർ പറഞ്ഞതായി ഭാരവാഹികൾ പറഞ്ഞു. ബാബു കാളിപ്പറമ്പിൽ, ടി.എ. ഡാൽഫിൻ, ഫാ. ആന്റണി കുഴുവേലിൽ എന്നിവരുടെ നേതൃത്വത്തിലാണ് എ.സിപിയെ കണ്ടത്.
മുൻകൂർ ജാമ്യാപേക്ഷ തള്ളി
തോപ്പുംപടി ബസ് അപകടത്തിന് കാരണക്കാരനായ ബസ് ഡ്രൈവർ ആലപ്പുഴ എരമല്ലൂർ കണിയാംപറമ്പിൽ കെ.എച്ച് അനസ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.