ഡോക്ടർ ഇല്ല; പ്രതിസന്ധിയിൽ പനയം മൃഗാശുപത്രി
text_fieldsപനയം മൃഗാശുപത്രി
അഞ്ചാലുംമൂട്: പനയം മൃഗാശുപത്രിയിൽ ഡോക്ടർ ഇല്ലാതായിട്ട് രണ്ടുമാസം പിന്നിടുന്നു. തൃക്കരുവ മൃഗാശുപത്രിയിലെ ഡോക്ടർക്കാണ് അധിക ചുമതല നൽകിയത്.തൃക്കരുവയിൽ ജോലിഭാരം കൂടുതലായതിനാൽ ഡോക്ടർക്ക് പനയം മൃഗാശുപത്രിയിൽ എത്താൻ കഴിയുന്നില്ല.
പനയത്തെ വെറ്ററിനറി സർജൻ അവധിയിൽ പോയതാണ് മൃഗാശുപത്രിയിൽ ഡോക്ടർ ഇല്ലാത്ത അവസ്ഥ ആയത്. പനയവും ചുറ്റുമുള്ള പ്രദേശങ്ങളിലും ക്ഷീര കർഷകർ കൂടുതലുണ്ട്. ഡോക്ടർ ഇല്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. പ്രതിരോധ കുത്തിവെപ്പ് പോലും അവതാളത്തിലായി.
കിലോമീറ്ററുകൾ സഞ്ചരിച്ചാണ് മറ്റ് മൃഗാശുപത്രികളിൽ എത്തേണ്ടത്. നിലവിൽ ഒരു അറ്റൻഡറും ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ മാത്രമാണ് ഇവിടെയുള്ളത്. വകുപ്പ് മന്ത്രിയെ പഞ്ചായത്ത് അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് രണ്ടുദിവസത്തിനകം ഡോക്ടറെ നിയമിക്കുവാൻ തീരുമാനിച്ചതായി പനയം പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ. രാജശേഖരൻ പറഞ്ഞു.