വേനലിലും വറ്റാത്ത നീരുറവ
text_fieldsപെരിനാട് മാമ്പഴക്കടവിലെ നീരുറവ
അഞ്ചാലുംമൂട്: കനത്ത വേനലിലും ശുദ്ധജലം ലഭ്യമാകുന്ന പെരിനാട്ടെ നീരുറവ പ്രദേശവാസികൾക്ക് ആശ്വാസമാകുന്നു. പെരിനാട് കുഴിയം വടക്ക് മാമ്പുഴ കടവിലാണ് തെളിനീര് നൽകുന്ന കാട്ടുറവ. നീരുറവക്ക് ‘തൂമ്പ്’ എന്ന വിളിപ്പേര് കൂടിയുണ്ട്. പാറക്കെട്ടുകൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന ചെറുനീരുവ അഷ്ടമുടി കായലിലേക്കാണ് ഒഴുകുന്നത്. വെള്ളം ഒഴുകി വരുന്ന ഭാഗത്ത് ചെറിയ പി.വി.സി പൈപ്പ് വച്ച് പ്രദേശവാസികൾ കുടിക്കാൻ വെള്ളം ശേഖരിക്കുന്നുണ്ട്.
പൈപ്പ് കണക്ഷൻ എത്താത്ത പ്രദേശത്ത് അലക്കാനും, കുളിക്കാനും ആശ്രയമാണ് ഈ നീരുറവ. നിത്യവും നിരവധി പേരാണ് ഇവിടെയെത്തി വെള്ളം ശേഖരിക്കുന്നത്. നാടിനു തെളിനീരു നൽകുന്ന നീരുറവയെ സംരക്ഷിക്കാൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മുമ്പ് ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പി.എം.കെ.എസ്.വൈയിലൂടെ നീർത്തട നീരുറവസംരക്ഷണപ്രകാരം രണ്ടു ടാങ്കുകൾ നിർമിച്ചതല്ലാതെ നീരുറവ സംരക്ഷണത്തിനായി മറ്റൊന്നും നടപ്പാക്കിയില്ല.