ലഹരിവേട്ടക്ക് ചുക്കാൻ പിടിച്ച എക്സൈസ് ഇൻസ്പെക്ടർ രാജേഷിന് സ്ഥലംമാറ്റം
text_fieldsരാജേഷ്
ചടയമംഗലം: ലഹരി സംഘങ്ങൾക്കെതിരെ കർശന നടപടികളുമായി സജീവമായിരുന്ന ചടയമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാജേഷിന് സ്ഥലംമാറ്റം. കടയ്ക്കൽ, ചിതറ, ചടയമംഗലം, പൂയപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധികളിലായി കൊട്ടാരക്കര താലൂക്കിലെ ഒമ്പത് പഞ്ചായത്തുകളും 12 വില്ലേജുകളും ഉൾപ്പെടുന്നതാണ് ചടയമംഗലം എക്സൈസ് റേഞ്ച്.
ഇത്രയും വിശാലമായ ഈ പ്രദേശത്ത് ചാർജെടുത്ത നാൾമുതൽ സമാനതകളില്ലാത്തതും അഭിമാനകരവുമായ നേട്ടങ്ങൾക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥൻ എന്നനിലയിൽ ശ്രദ്ധേയനാണ് രാജേഷ്. തന്‍റെ സേവനകാലയളവിൽ 1779 റെയ്ഡുകളാണ് അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ ചടയമംഗലത്ത് നടത്തിയത്.
പിടികിട്ടാപ്പുള്ളികളും അക്രമകാരികളുമായ നിരവധി ക്രിമിനൽ, മയക്കുമരുന്ന്, കാപ്പ കേസ് പ്രതികളെ തമിഴ്നാട്ടിലെ തൂത്തുക്കുടിയിലും, തെങ്കാശിയിലെ ഉൾവനപ്രദേശങ്ങളിലും ഉൾപ്പെടെ പോയി സാഹസികമായി അറസ്റ്റ് ചെയ്ത കേസുകളും നിരവധിയാണ്.
ലഹരിമുക്ത സമൂഹമെന്ന ലക്ഷ്യത്തിലേക്ക് ചടയമംഗലത്തെ ഒരുപടി കൂടി അടുപ്പിച്ചാണ് അദ്ദേഹം തിരുവനന്തപുരം ജില്ലയിലേക്ക് യാത്രയാകുന്നത്. സ്ഥലം മാറിപ്പോകുന്ന ഇൻസ്പെക്ടർ രാജേഷിന് ചടയമംഗലം എക്സൈസ് ഓഫിസിൽ സഹപ്രവർത്തകർ സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി.


