ദേശീയപാത: ചവറ പാലത്തിൽ വിള്ളൽ
text_fieldsദേശീയപാത 66 ൽ ചവറ പാലത്തിലുണ്ടായ വിള്ളൽ.
കരുനാഗപ്പള്ളി: ദേശീയപാതയിലെ അശാസ്ത്രീയ നിർമാണത്തെതുടർന്ന് ചവറ പാലത്തിന്റെ വശത്തെ മണ്ണിടിഞ്ഞ് കോണ്‍ക്രീറ്റ് ഭാഗം അടര്‍ന്നു വീണു; ദേശീയപാതയിൽ മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ചവറ പാലം തകർന്നു എന്ന നവ മാധ്യമ വാർത്തകളെതുടർന്ന് ജനം പരിഭ്രാന്തരായി. ദേശീയപാത 66 ലെ പ്രധാന പാലമായ ചവറ പാലത്തിന്റെ അപ്പ്രോച്ച് റോഡ് തുടങ്ങുന്ന സ്ഥലത്തെ പുതിയ കോൺക്രീറ്റ് ഭിത്തികളാണ് തകർന്നത്. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയില്‍ മണ്ണിടിഞ്ഞുതാഴ്ന്നതിനെതുടർന്ന് പാലത്തിന്റെ ഇരു വശങ്ങളിലെയും കോണ്‍ക്രീറ്റ് ഭാഗം ഇടിഞ്ഞുതാഴുകയായിരുന്നു.
ചവറ പാലത്തിൽ വിള്ളൽ ഉണ്ടായതിനെ തുടർന്ന് ദേശീയപാതയിലുണ്ടായ ഗതാഗതക്കുരുക്ക്
രണ്ടു ദിവസമായി തിമിർത്തു പെയ്ത മഴയിൽ ശരിയായ രീതിയിൽ ലോക്ക് ചെയ്യാത്ത കിഴക്കു ഭാഗത്തെ കോണ്‍ക്രീറ്റ് ഭിത്തികളിൽ വിള്ളലുണ്ടായി ഇടിഞ്ഞു താഴുകയായിരുന്നു. സമീപത്തെ മണ്ണ് ഒലിച്ചു പോയതിനാലാണ് കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ അടര്‍ന്നു വീണത്. നിലവിലുള്ള പാലത്തിനു സമാന്തരമായി കിഴക്കു ഭാഗത്ത് പുതിയ പാലത്തിന്റെ സ്പാന്‍ നിര്‍മിക്കുന്നതിനായി മണ്ണെടുത്ത് മാറ്റിയതാണ് വശങ്ങള് ഇടിഞ്ഞു താഴാന്‍ കാരണമായതെന്ന് സമീപ വാസികൾ പറയുന്നു. നിലവിലുള്ള പാലത്തിന്റെ വശത്തെ ഒരു ഭാഗത്തെ കോണ്‍ക്രീറ്റില്‍ വിള്ളലുണ്ടാവുകയും ശക്തമായ മഴയും പെയ്തതോടെ കോണ്‍ക്രീറ്റ് പൊട്ടുകയായിരുന്നു.
നിര്‍ണാമത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് വിള്ളൽ അധികൃതരെ ധരിപ്പിച്ചത്. കൂടുതൽ തൊഴിലാളികൾ ഉടൻ എത്തി വലിയ കോൺക്രീറ്റ് പ്രൊട്ടക്ഷൻ വാളുകൾ സ്ഥാപിച്ച് കുഴിയിലേക്ക് വാഹനങ്ങൾ പോകാത്ത നിലയിൽ സംരക്ഷണം തീർത്തു. ഒരു ഭാഗത്തു കൂടി വാഹങ്ങൾ കടത്തിവിട്ടതിനെ തുടർന്ന് ഇടുങ്ങിയ പാലത്തിൽ ഗതാഗതക്കുരുക്കും രൂക്ഷമായി. ഉച്ചക്ക് ഒന്നോടെയാണ് ഗതാഗതം പൂര്വസ്ഥിതിലിയാക്കിയത്. ചവറ പാലം തകര്‍ന്നു എന്ന് അഭ്യൂഹങ്ങള്‍ പടര്‍ന്നത് നാട്ടിൽ പരിഭ്രാന്തി പരത്തുകയും ചെയ്തു. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വിള്ളലുണ്ടായ ഭാഗം കോണ്‍ ക്രീറ്റ് ചെയ്തുവരികയാണ്.
ദേശീയപാതയിൽ അപകടം തുടർക്കഥ
കരുനാഗപ്പള്ളി: വേണ്ടത്ര മുൻകരുതലുകളില്ലാത്ത ദേശീയപാത നിർമ്മാണത്തെതുടർന്ന് കരുനാഗപ്പള്ളി, വവ്വാക്കാവ്, ചങ്ങൻ കുളങ്ങര, ചവറ, നീണ്ടകര ഭാഗങ്ങളിൽ അപകടമരണങ്ങൾ തുടർക്കഥ. ദേശീയപാത നിർമ്മാണം തുടങ്ങിയതു മുതൽ ഈ പ്രദേശങ്ങളിൽ നിരവധി പേരാണ് അപകടങ്ങളിൽപെട്ട് മരണപ്പെട്ടത്. അപകട മുന്നറിയിപ്പുകൾ ഇല്ലാത്തതും വെളിച്ചം സ്ഥാപിക്കാത്തതുമാണ് മിക്ക അപകടങ്ങൾക്കും കാരണം.
വവ്വാക്കാവ് ഫാർമസി കോളജിന് സമീപം മണ്ണെടുത്ത കുഴി മൂടാത്തതു കാരണമാണ് അപകടത്തിൽപെട്ട് ബൈക്ക് യാത്രക്കാരനായ യുവാവ് മാസങ്ങൾക്കു മുമ്പ് മരിച്ചത്. ചങ്ങൻകുളങ്ങരയിൽ സ്കൂട്ടറിന് പിന്നിൽ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ അണ്ടർ പാസേജിലെ കുഴിയിൽ വീണ് പരിക്കേറ്റ് മരിച്ചു. വവ്വാക്കാവ് പെട്രോൾ പമ്പിന് സമീപം റോഡ് നിർമ്മാണത്തിനായി കൊണ്ടുവന്ന കൂറ്റൻ പൈപ്പുകൾ നിരത്തിയിട്ടതിലേക്ക് ഇടിച്ചു കയറി സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു.
റോഡ് നിർമാണത്തിനായി കൊണ്ടുവന്ന ജെ.സി.ബി വഴിയാത്രക്കാരന്റെ തലയിലിടിച്ചുണ്ടായ അപകടത്തിലും ഒരാൾ മരിച്ചു. റിഫ്ലക്റ്റീവ് സ്റ്റിക്കറുകൾ പതിക്കാത്ത കോൺക്രീറ്റ് ബാരിക്കേഡുകളിലേക്ക് സ്കൂട്ടറുകൾ ഇടിച്ചുകയറി മരിച്ചവരുമുണ്ട്. നിർമ്മാണ കമ്പനിയായ വിശ്വസമുദ്രക്കെതിരെ പരാതിയെ തുടർന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയുടെ നിർദ്ദേശപ്രകാരം കെ.സി വേണുഗോപാൽ എം.പിയുടെ സാന്നിധ്യത്തിൽ വിളിച്ചുചേർത്ത യോഗത്തിലും വിവിധ താലൂക്ക് സഭകളിലും കമ്പനിക്കെതിരായി ജനപ്രതിനിധികളടക്കം നിരവധി പരാതികൾ ഉയർത്തിയിട്ടും യാതൊരു പരിഹാരവും ആയിട്ടില്ല.