മഴ: കിഴക്കൻ മേഖലയിൽ വ്യാപക നാശം
text_fieldsകടശേരിയിൽ രാധാകൃഷ്ണന്റെ പശു ഷോക്കേറ്റ് ചത്തനിലയിൽ
ചവറ: ശക്തമായ മഴയിൽ തേവലക്കരയിൽ വീട് തകർന്നു. വ്യാപാര സ്ഥാപനങ്ങള്‍ക്ക് നാശനഷ്ടം ഉണ്ടായി. തേവലക്കര നടുവിലക്കര പന്തപ്ലാവില്‍ വിനു ഡി. പിള്ളയുടെ വീടിന് മുകളിലേക്ക് മരവും തെങ്ങും കടപുഴകി വീണു. വലിയ ശബ്ദം കേട്ട് വീട്ടുകാര്‍ നോക്കിയപ്പോള്‍ തെങ്ങ് വീടിന് പുറത്ത് കിടക്കുന്നതാണ് കണ്ടത്. തേവലക്കര ജങ്ക്ഷനിൽ കടയുടെ ഷീറ്റ് കാറ്റത്ത് പറന്നുപോയി. പലയിടത്തും വൈദ്യുത തൂണുകള്‍ ഒടിഞ്ഞുവീണ് വൈദ്യുതി നിലച്ചു. ഗ്രാമീണ റോഡുകള്‍ മിക്കതും വെള്ളകെട്ടായി.
പുനലൂർ: ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ പിഴുതും ഒടിഞ്ഞും വീണ് ദേശീയപാതയിൽ അടക്കം ഗതാഗതം തടസ്സപ്പെട്ടു. വ്യാഴാഴ്ച ഉച്ചയോടെ വീശിയ കാറ്റാണ് പ്രദേശത്ത് നാശം വിതച്ചത്. കൊല്ലം-തിരുമംഗലം ദേശീയപാതയിൽ വെള്ളിമലക്ക് സമീപം റോഡുവശത്തെ മരത്തിന്റെ ചില്ലയൊടിഞ്ഞ് പുറമ്പോക്ക് നിവാസി അശോകന്റെ വീടിനു മുകളിലൂടെ പാതയിലേക്ക് വീണു. വീടും വൈദ്യുതി ലൈനുകളും തകർന്നു. അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. വീട്ടിൽ ആൾ ഇല്ലാത്തതിനാൽ മറ്റ് അപകടം ഒഴിവായി.
ബുധനാഴ്ച ഇതിനടുത്ത് തണ്ണിവളവിന് സമീപം മരത്തിന്റെ കൊമ്പ് ഒടിഞ്ഞുവീണു നാശമുണ്ടായി. നേരത്തെ തണ്ണിവളവിൽ തേക്കുമരം റോഡ് പുറമ്പോക്കിലെ സാറ ബേബിയുടെ വീടിനു മുകളിലേക്ക് വീണു വീട് പൂർണമായി തകർന്നിരുന്നു. ചെങ്കോട്ട-അച്ചൻകോവിൽ റൂട്ടിൽ കോട്ടവാസലിൽ വനത്തിൽ നിന്ന് കൂറ്റൻ തേമ്പാവു മരം റോഡിന് കുറുകെ കടപുഴകി മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. വനപാലകരെത്തി മരം മുറിച്ച് മാറ്റി വൈകീട്ടോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
അച്ചൻകോവിൽ ട്രൈബൽ കോളനിക്ക് സമീപം പട്ടികവർഗക്കാരുടെ വനവിഭവങ്ങൾ ശേഖരിക്കുന്ന കെട്ടിടത്തിനു മുകളിലേക്കും മരംവീണു നാശമുണ്ടായി. വൈദ്യുതി ലൈനുകളും പോസ്റ്റുകളും തകർന്നതിനാൽ വൈദ്യുതി ബന്ധവും നിലച്ചു.
കുളത്തൂപ്പുഴ: വൈദ്യുതി ലൈന്‍ തകര്‍ത്തു പാതയോരത്ത് നിന്ന വന്മരം കടപുഴകി മലയോര ഹൈവേയിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. കുളത്തൂപ്പുഴ-മടത്തറ പാതയില്‍ മൈലമൂട് കവലക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ മണ്‍തിട്ടക്ക് മുകളില്‍ നിന്ന കൂറ്റന്‍ ഈട്ടി മരമാണ് കടപുഴകി പാതയോരത്തെ 11കെ.വി. അടക്കമുള്ള വൈദ്യുതി ലൈനുകള്‍ക്ക് മുകളിലൂടെ വീണത്.
സംഭവ സമയം ലൈനില്‍ വൈദ്യുതി ഇല്ലാതിരുന്നതിനാലും സമീപത്ത് ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചിരുന്ന വൈദ്യുത തൂണുകള്‍ക്ക് ചലനം സംഭവിക്കാതിരുന്നതിനാലും വന്‍ അപകടം ഒഴിവായി. സമീപവാസികളും വഴിയോര യാത്രികരും ഉടന്‍ വിവരം കുളത്തൂപ്പുഴ പൊലീസിലും വൈദ്യുതി സെക്ഷന്‍ ഓഫിസിലും അഗ്നിരക്ഷ സംഘത്തെയും അറിയിച്ചു.
പാതയിലെ ഗതാഗതം നിയന്ത്രിക്കുകയും വൈദ്യുതി ലൈനുകള്‍ ഓഫ് ചെയ്യുകയും ചെയ്തു. കടയ്ക്കല്‍ നിന്നുമെത്തിയ അഗ്നിരക്ഷ സംഘം നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ചു നീക്കി അപകടാവസ്ഥ ഒഴിവാക്കിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
കടയ്ക്കൽ: മരം കടപുഴകി വൈദ്യുതി പോസ്റ്റുകൾ തകർന്നു. ചടയമംഗലം-ആനപ്പാറ റോഡിൽ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ആനപ്പാറ - ആലത്തറമല റോഡിൽ നിന്ന മരം കടപുഴകി വീണതിനെ തുടർന്ന് നാലോളം പോസ്റ്റുകൾ തകർന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ മരം മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. വൈദ്യുതി പുനസ്ഥാപിക്കാനുള്ള ശ്രമം വൈകിയും തുടരുന്നു. കടയ്ക്കൽ: മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. ആനപ്പാറ-കിഴുതോണി റോഡിലാണ് മരം കടപുഴകി വീണത്. വൈദ്യുതി പൂർണമായി നിലച്ച നിലയിലാണ്.
ഷോക്കേറ്റ് പശു ചത്തു
പത്തനാപുരം: മൂന്ന് ദിവസമായി റോഡിൽ പൊട്ടിവീണു കിടന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കറവപശു ചത്തു. ഉടമ തലനാരിഴക്ക് രക്ഷപ്പെട്ടു. പുന്നല കടശ്ശേരി ഉമ്മന്നൂർ കൃഷ്ണാലയത്തിൽ രാധാകൃഷ്ണന്റെ പശുവാണ് ചത്തത്. പുരയിടത്തിൽ കെട്ടിയരുന്ന രണ്ടു പശുക്കളുമായി ഉച്ചക്ക് ശേഷം വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം.
പൊട്ടികിടന്ന ലൈൻകമ്പിയിൽ പശു ചവിട്ടിയതോടെ ഷോക്കേറ്റ് റോഡിനോട് ചേർന്നുള്ള തോട്ടിലേക്ക് തെറിച്ചു വീണ് ചത്തു. രാധാകൃഷ്ണനും രണ്ടാമത്തെ പശുവും ഷോക്കേൽക്കാതെ രക്ഷപെട്ടു. കാറ്റിലും മഴയിലും മൂന്നുദിവസം മുമ്പ് ലൈൻ പൊട്ടിവീണ് പ്രദേശത്ത് വൈദ്യുതി മുടങ്ങിയിരുന്നു. വിവരം നാട്ടുകാർ കെ.എസ്.ഇ.ബി അധികൃതരെ അറിയിച്ചെങ്കിലും വൈദ്യുതി വിഛേദിക്കാൻ തയാറായില്ലെന്ന് നാട്ടുകാർ പറഞ്ഞു.