ചവറ മിനി സിവിൽ സ്റ്റേഷൻ ജലവിതരണം മുടങ്ങി; ജീവനക്കാർ ദുരിതത്തിൽ
text_fieldsചവറ: വനിത ജീവനക്കാർ അടക്കം 120 ഓളം സർക്കാർ ഉദ്യോഗസ്ഥർ സേവനമനുഷ്ഠിക്കുന്ന ചവറ മിനി സിവിൽ സ്റ്റേഷനിൽ ജലവിതരണം നിലച്ചിട്ട് നാലുനാൾ കഴിഞ്ഞിട്ടും അധികൃതർ മൗനത്തിലെന്ന് ജീവനക്കാർ പരാതിപ്പെട്ടു. സബ് ട്രഷറി, ഉപജില്ല വിദ്യാഭ്യാസ ഓഫിസ്, പി.ഡബ്ല്യു.ഡി ഓഫിസ് അടക്കം 13 ഓളം സർക്കാർ ഓഫിസുകളാണ് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്നത്. ജലവിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് വിദൂരസ്ഥലങ്ങളിൽ നിന്നെത്തുന്ന വനിതജീവനക്കാർ അടക്കം സമീപത്തെ പൊലീസ് സ്റ്റേഷനിലെയും സ്കൂളുകളിലെയും ശുചി മുറികളെയാണ് പ്രാഥമികകൃത്യങ്ങൾക്ക് ആശ്രയിക്കുന്നത്. ജലവിതരണം സുഗമമാക്കേണ്ട ചുമതലയുള്ള പി.ഡബ്ല്യു.ഡി ഓഫിസും ഉള്ളത് ഈ സമുച്ചയത്തിൽ തന്നെയാണ്.
വിവിധ ഓഫിസുകളിലെ ശൗചാലയങ്ങളിലേക്കുള്ള ജലവിതരണം മാസങ്ങൾക്ക് മുമ്പ് തടസ്സപ്പെട്ടപ്പോൾ സർക്കാർ ഫണ്ടിന് കാക്കാതെ ജീവനക്കാർ പണം സ്വരൂപിച്ച് മോട്ടോർ സ്ഥാപിച്ച് ജലവിതരണം നടത്തുകയായിരുന്നു. ഈ മോട്ടോറിന്റെ പ്രവർത്തനം നിലച്ചതോടെയാണ് ഇപ്പോൾ വിവിധ ഓഫിസുകളിലേക്ക് ജലവിതരണം തടസ്സപ്പെട്ടത്.
പുതിയ മോട്ടോർ സ്ഥാപിക്കാനോ പഴയത് അറ്റകുറ്റപ്പണി ചെയ്യുന്നതിനോ നടപടിയില്ലാത്തത് വൻ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. അടിയന്തരമായി ജലവിതരണം പുനഃസ്ഥാപിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾക്ക് രൂപം കൊടുക്കുമെന്ന് ജീവനക്കാർ അറിയിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫിസ് സ്ഥിതിചെയ്യുന്ന രണ്ടാം നിലയിലെ വെള്ളക്കെട്ട് സന്ദർശകർക്കും ജീവനക്കാർക്കും ഓഫിസിലെത്താൻ തടസ്സമാകുന്നതായും പ്രായാധിക്യം ഉള്ളവരടക്കം തെന്നിവീഴുന്നത് പതിവായെന്നും ജീവനക്കാർ പരാതിപ്പെടുന്നു.