ഗാനമേളക്കിടയില്‍ സംഘര്‍ഷം; പൊലീസ് ജീപ്പിന്റെ ചില്ല് എറിഞ്ഞുതകര്‍ത്തു
text_fieldsകുളത്തൂപ്പുഴ പൊലീസ് ജീപ്പിന്റെ ചില്ല് എറിഞ്ഞുതകര്‍ത്ത നിലയില്‍
കുളത്തൂപ്പുഴ: ആര്‍.പി.എല്‍ എസ്റ്റേറ്റിനുള്ളിലെ ക്ഷേത്രത്തിൽ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിൽ പൊലീസ് വാഹനത്തിന്റെ ചില്ല് എറിഞ്ഞുതകര്‍ത്തു. കഴിഞ്ഞദിവസം കുളത്തൂപ്പുഴ കൂവക്കാട് ഒന്ന് സി സങ്കേതത്തിലെ മുത്തുമാരിയമ്മന്‍ കോവിലിലെ ഉത്സവാഘോഷത്തിന്‍റെ ഭാഗമായി നടന്ന ഗാനമേളക്കിടയില്‍ ആസ്വാദകര്‍ നൃത്തം ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിനും അക്രമണത്തിനും ഇടയാക്കിയത്. സംഭവത്തില്‍ പ്രദേശവാസികളായ രണ്ടുപേര്‍ കുളത്തൂപ്പുഴ പൊലീസിന്റെ പിടിയിലായി. വലിയേല മഠത്തിക്കോണം സ്വദേശി മാളു എന്ന് വിളിക്കുന്ന അഖില്‍, കൂവക്കാട് സ്വദേശി പ്രവീണ്‍ എന്നിവരാണ് കസ്റ്റഡിയിലുളളത്. ഗാനമേളക്കിടയില്‍ പൊലീസുമായി തര്‍ക്കത്തിലേര്‍പ്പെട്ട സംഘം കല്ലുകൊണ്ടും, മരകഷ്ണങ്ങള്‍കൊണ്ടും പൊലീസ് ജീപ്പിന്‍റെ പുറകിലത്തെ ചില്ല് പൂര്‍ണമായി എറിഞ്ഞുതകര്‍ക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് പൊലീസ് ഇടപെട്ട് ഗാനമേള നിര്‍ത്തിവെച്ചു. സംഭവത്തില്‍ ഉൾപ്പെട്ട രണ്ട് പേര്‍ ഒളിവിലാണ്. ഇവര്‍ക്കു വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസിന് നേരെയുണ്ടായ ആക്രമണത്തിനും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. അഖില്‍ മുമ്പും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് കുളത്തൂപ്പുഴ പൊലീസ് അറിയിച്ചു.


