ആഘോഷമേളമൊരുക്കി ‘എന്റെ കേരളം’
text_fieldsകുതിക്കുന്ന റോബോട്ട് കടിക്കില്ല......സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായ ‘എന്റെ കേരളം’ പ്രദർശന മേളയിൽ സ്റ്റാർട്ടപ്പ് മിഷന്റെ സ്റ്റാളിൽ റോബോട്ട് ഡോഗ് കാണികൾക്ക് മുന്നിൽ കുതിച്ച് ചാടിയപ്പോൾ പേടിച്ച് പിൻമാറുന്നവർ (ചിത്രം അനസ് മുഹമ്മദ്)
കൊല്ലം: സേവനങ്ങൾക്കും പുത്തനറിവുകൾക്കുമൊപ്പം ആസ്വാദനവും ആഘോഷനിമിഷങ്ങളും ഒരു കുടക്കീഴിലൊരുക്കി സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികം അവിസ്മരണീയമാക്കി ‘എന്റെ കേരളം’ പ്രദർശനവിപണനമേള. സ്റ്റാർട്ടപ് മിഷനിലെ റോബോട്ടുകൾ തൊട്ട് മൃഗസംരക്ഷണ വകുപ്പിന്റെ പക്ഷിക്കൂട്ടം വരെ, കുടുംബശ്രീ കരുത്തിലൊരുങ്ങിയ ഉൽപന്നങ്ങളിൽ തുടങ്ങി പൊതുമരാമത്തിന്റെ കരുത്തുറ്റ പാലം വരെ, ലഹരിക്കെതിരായ പോരാട്ടമോർമിപ്പിച്ച് സെമിനാറും അംഗൻവാടി കുസൃതികുടുക്കകളുടെ കളിചിരിയും... അങ്ങനെ വൈവിധ്യത്തിന്റെ വർണോത്സവത്തിനാണ് ആശ്രാമം മൈതാനം വേദിയാകുന്നത്.
മേളയുടെ രണ്ടാം ദിനമായിരുന്ന വ്യാഴാഴ്ച രാവിലെ തുടങ്ങിയ തിരക്ക് വൈകീട്ട് വരെയും അനുസ്യൂതം തുടർന്നു. അഗ്നിരക്ഷസേനയും പൊലീസും ജയിൽ വകുപ്പും എക്സൈസും അടങ്ങുന്ന യൂനിഫോം സേനകളുടെ സ്റ്റാളുകൾ ജനപ്രിയതയിൽ ഇത്തവണയും മുന്നിൽ നിൽക്കുമ്പോൾ വ്യത്യസ്തമായ സേവനങ്ങളും സമ്മാനങ്ങളും അനുഭവങ്ങളും ഉറപ്പാക്കി ഒപ്പമെത്താനുള്ള ശ്രമത്തിലാണ് മറ്റ് വകുപ്പ് സ്റ്റാളുകളും.
പുതിയകാല പ്രശ്നങ്ങൾക്ക് മറുപടിക്കൊപ്പം സർക്കാരിന്റെ വികസനനേട്ടങ്ങളുടെ വിശദീകരണവും പൊതുജനങ്ങൾക്ക് ‘എന്റെ കേരള’ത്തിൽ ലഭിക്കും. ചാടിക്കുതിക്കുന്ന റോബോട്ടിനൊപ്പം ഓടിക്കളിക്കാനും കൈത്തറിയുടെ താളം ആസ്വദിക്കാനും ലഹരിക്കെതിരെ പോര് മുറുക്കാനുള്ള വഴികളറിയാനും സാധിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കുടുംബശ്രീ സംഘങ്ങളൊരുക്കുന്ന ഭക്ഷണവും ആസ്വദിച്ച്, വേദിയിലെ പരിപാടികൾ ആസ്വദിക്കാനുള്ള സൗകര്യമൊരുക്കിയതും സന്ദർശകർക്ക് ഏറെ പ്രിയപ്പെട്ടതായി.
വ്യാഴാഴ്ച രാവിലെ അംഗൻവാടി കുട്ടികളുടെയും ജീവനക്കാരുടെയും കലാപ്രകടനം കാണാൻ നിരവധി പേർ ഒഴുകിയെത്തി. ഉച്ചക്ക് ശേഷം ലഹരിവിരുദ്ധ സെമിനാറുമായി എക്സൈസ് വകുപ്പ് ഇന്നത്തെ കാലത്തെ ഏറ്റവും വലിയ വിപത്തിനെ കുറിച്ചും സദസ്സിനെ ബോധവത്കരിച്ചു. രാത്രിയിൽ കനൽ കലാസംഘം നാടൻപാട്ടുകളുടെ നാടൻ വൈബൊരുക്കി ളകൈയടി നേടി.
ചൂരൽമലയുടെ നോവ് നിറച്ച് രക്ഷാസൈന്യം
ഉരുൾ താണ്ഡവമാടിയ ചൂരൽമലയുടെ നോവ് അറിയാതെ മനസിലേക്കെത്തുന്നൊരു കാഴ്ച. അഗ്നിരക്ഷസേനയുടെ പവലിയനിൽ ഓരത്തായി ആ സങ്കടകാഴ്ചയുടെ നേർചിത്രമിരിപ്പുണ്ട്. കാഴ്ചക്കാരായെത്തുന്നവർ അതിലേക്കൊന്ന് കണ്ണോടിച്ചാൽ, മാസങ്ങൾക്ക് മുമ്പ് കണ്ട് മറന്ന ആ ദുരന്ത ദൃശ്യങ്ങൾ മുന്നിൽ മിന്നിമറഞ്ഞതുപോലെ ഒരു നിമിഷം നിശ്ചലരാകും.
അപ്പോഴും പ്രതീക്ഷയുടെ പച്ചത്തുരുത്തായി, റോപ്പിൽ കെട്ടിയിറങ്ങിയും ചെളിയിൽ പുതഞ്ഞുനിന്നും നമ്മുടെ സ്വന്തം രക്ഷ സൈന്യം രക്ഷാകരം നീട്ടും എന്ന ഉറപ്പാണ് അഗ്നിരക്ഷാസേനയുടെ പവലിയനിൽ കിട്ടുന്ന സംതൃപ്തി. ‘ഹേറ്റേഴ്സ് ഇല്ലാത്ത ഒരേ ഒരു സേന’ എന്ന് സോഷ്യൽ മീഡിയ ലോകത്ത് പുതുതലമുറ ഉൾപ്പെടെ ടാഗ്ലൈൻ നൽകുന്ന അഗ്നിരക്ഷ സേനയുടെ പവലിയൻ ആണ് ഇത്തവണ വ്യത്യസ്തമായ ആശയങ്ങളുമായി ഒന്നാമതുള്ളത്.
‘എന്റെ കേരളം’ പ്രദർശന മേളയിലെ അഗ്നിരക്ഷസേനയുടെസ്റ്റാളിൽ ചൂരൽമല ഉരുൾ ദുരന്തത്തിൽ മാതൃക
മേളയുടെ പന്തലിലേക്ക് കയറും മുമ്പ് തന്നെ വലതുവശത്തായി അഗ്നിരക്ഷ സേനയുടെ ‘ബർമ ബ്രിഡ്ജ്’ ആണ് കാണികളെ സ്വാഗതം ചെയ്യുന്നത്. പാലം പൊളിയുന്നതുപോലുള്ള അടിയന്തര ഘട്ടങ്ങളിൽ റോപ് ഉപയോഗിച്ച് മാത്രം കെട്ടുന്ന താൽകാലിക പാലത്തിലൂടെ കടക്കാനുള്ള അനുഭവം നേരിട്ടറിയാൻ ഇവിടെ അവസരമുണ്ട്. സുരക്ഷ ഹെൽമെറ്റും റോപ്പും ഉപയോഗിച്ച് ബർമ ബ്രിഡ്ജിൽ കയറാനും വ്യത്യസ്തമായൊരു അനുഭവം സ്വന്തമാക്കാനും കുട്ടികളും വനിതകളും ഉൾപ്പെടെ നിരവധി പേരാണ് തിരക്കുകൂട്ടുന്നത്.
പന്തലിനുള്ളിൽ പവലിയനിൽ മാൻപേടയെ ആഴങ്ങളിൽ നിന്ന് രക്ഷിക്കുന്നത് തൊട്ട് ചൂരൽമലയിൽ റോപ്പിലൂടെ കൈക്കുഞ്ഞിനെ രക്ഷിച്ചിറങ്ങിയ സേനാംഗം വരെയായി ‘ഡെമോ’കൾക്ക് കിട്ടുന്ന കൈയടി വേറെ. വെള്ളത്തിനടിയിലും തീക്കുള്ളിലും ഉപയോഗിക്കുന്ന സുരക്ഷാസംവിധാനങ്ങൾ പരിചയപ്പെടുത്താനും ഭക്ഷണം കുടുങ്ങുന്ന കുട്ടികളുടെയും മുതിർന്നവരുടെയും രക്ഷാപ്രവർത്തനം എങ്ങനെ നടത്താമെന്നും ഉൾപ്പെടെ നിരവധി പാഠങ്ങൾ പഠിപ്പിച്ചാണ് അഗ്നിരക്ഷസേനാംഗങ്ങൾ പവലിയനിൽ നിന്ന് കാണികളെ വിടുന്നത്.
ഇതിനൊപ്പമാണ് കഴിഞ്ഞവർഷം അഗ്നിരക്ഷാസേന നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയുടെ ഓർമകളുമായി ചൂരൽമലയുടെ ദൃശ്യം മണ്ണും മറ്റ് വസ്തുക്കളും ഉപയോഗിച്ച് പ്രദർശിപ്പിച്ചിരിക്കുന്നത്. ചൂരൽമലയിൽ നടത്തിയ സേവനത്തിന്റെ കഥകൾ സേനാംഗങ്ങളിൽ നിന്ന് കേൾക്കാനും ആളുകൾ ഏറെ.
പാടം പൂത്തകാലം... പാലമേറാൻ വായോ
നെൽപാടത്തിനുനടുവിലെ കുഞ്ഞൻ വരമ്പത്ത് ഓടിക്കളിക്കാൻ ഇപ്പോഴത്തെ തലമുറക്കുണ്ടോ കഴിയുന്നു. അന്യമായി പോയ ജലചക്രം ചവിട്ടി വെള്ളം തേവുന്ന പഴയകാല കൃഷി കാഴ്ചകളുമില്ലാതായി. അങ്ങനെ അന്യമായ പഴയകാലത്തിന്റെ ഓർമപുതുക്കാനും റോബോട്ടുകളെ ആവേശത്തോടെ പാടവരമ്പിൽ കുട്ടിതലമുറ ഓടിനടക്കുന്ന കാഴ്ച കാണാനും ‘എന്റെ കേരളം’ വേദിയിലെത്താം.
ടൂറിസം വകുപ്പിന്റ പവലിയനിലാണ് പാടവരമ്പും നെൽകറ്റകളും ജലചക്രവും ഓലപ്പുരയും ആകർഷകമാകുന്നത്. ഓലപ്പുരയിൽ കൊല്ലത്തിന്റെ സ്വന്തം കച്ചിപ്പടം നിർമിക്കുന്ന കലയെ കുറിച്ച് പറയാനും കച്ചി കാൻവാസിൽ പതിപ്പിക്കാൻ ഉപയോഗിക്കുന്ന മരക്കറ തയാറാക്കുന്നത് കാട്ടിത്തരാനും ആളുണ്ട്.
‘എന്റെ കേരളം’ പ്രദർശന മേളയിലെ ടൂറിസം വകുപ്പിന്റെ സ്റ്റാളിൽവയൽ സൗന്ദര്യം ആസ്വദിക്കുന്ന കുട്ടികൾ
കുറച്ചപ്പുറത്ത്, ടൂറിസം വകുപ്പിന്റെ പുതിയകാല സംരംഭമായ ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിനെ പരിചയപ്പെടുത്തുന്ന ചെറുപന്തലിപ കയറി ഫോട്ടോ എടുക്കാനും വൻ തിരക്കാണ്.
അവിടെ നിന്നിറങ്ങി കുട്ടികളുൾപ്പെടെ കുടുംബങ്ങളും സൗഹൃദകൂട്ടങ്ങളും ഓടിക്കയറുന്നത് പി.ഡബ്ല്യു.ഡിയുടെ കരുത്തുകാട്ടി ഗമയോടെ നിൽക്കുന്ന പാലത്തിലേക്കാണ്. അവിടെ സെൽഫിക്കാരെകൊണ്ട് തിരക്കോട് തിരക്ക്.
തീരദേശ ഹൈവെയും ദേശീയപാതയും കൊല്ലം കോടതി സമുച്ചയവും പി.എസ്.സി ഓഫിസും ഒക്കെ കുട്ടിമാതൃകകളായി പി.ഡബ്ല്യു.ഡി പവലിയനിന്റെ ആകർഷണമേറ്റുന്നുണ്ട്. തൊട്ടപ്പുറത്ത് കിഫ്ബിയുടെ എൽ.ഇ.ഡി വാൾ തുരങ്കത്തിൽ കയറി ചുറ്റുനിറയുന്ന പ്രതിബിന്ധത്തിന്റെ വ്യത്യസ്ത ചിത്രം പകർത്താനും നിരവധിപേരാണ് കടന്നെത്തുന്നത്.
വൈബായി ‘കനൽ’ കലാസംഘം
കലാപ്രകടനത്തിന്റെ മാസ്മരിക നിമിഷങ്ങൾ കാഴ്ചവച്ച് കാണികളെ കൈയിലെടുത്ത് എന്റെ കേരളം വേദിയിൽ ‘കനൽ’.കാണികളുടെ മനസ്സിൽ തറയ്ക്കുന്ന വരികളുമായി പാട്ടുകൂട്ടം താളമേള വായ്പാട്ട്പെരുക്കം തീർത്തു.
താരകപ്പെണ്ണാളെ, കൊച്ചോലക്കിളിയേ തുടങ്ങിയ ഒട്ടേറെ നാടൻ പാട്ടുകൾ ജനഹൃദയങ്ങളിൽ എത്തിച്ച പി.എസ് ബാനർജിയുടെ സംഘമാണ് കനൽ. നാടൻപാട്ടിൽ ബാൻഡ് എന്നൊരു ആശയം മുന്നോട്ടുകൊണ്ടുവന്നത് കനൽ ടീം ആണ് എന്ന് പാട്ടുകാരൻ ആദർശ് ചിറ്റാർ പറഞ്ഞു.
‘കനൽ’ സംഘം നാടൻ പാട്ട് അവതരിപ്പിക്കുന്നു
കാണികളിൽ രണ്ട് മണിക്കൂറോളമാണ് ശാസ്താംകോട്ടയിലെ കനൽ പാട്ടുകൂട്ടം വിസ്മയം തീർത്തത്. 13 കലാകാരന്മാർ ചേർന്ന് 20 ഓളം ഗാനങ്ങൾ അടങ്ങിയ അവിസ്മരണീയ അനുഭവമാണ് വേദിയിൽ കാഴ്ചവച്ചത്.
ആടിയും പാടിയും അംഗൻവാടിക്കൂട്ടം
‘എന്റെ കേരളം’ വേദിയിൽ വ്യാഴാഴ്ച രാവിലെ കാണികളുടെ മനസുനിറച്ചാടിയത് അംഗൻവാടി കുരുന്നുകളും ജീവനക്കാരും. വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിലാണ് കലാപ്രകടനങ്ങൾ അരങ്ങേറിയത്.
അംഗൻവാടി പ്രീസ്കൂള്‍ കുട്ടികളുടെ സംഘനൃത്തം, ക്ഷേമസ്ഥാപനങ്ങളിലെ കുട്ടികളുടെ പരിപാടികള്‍, അംഗൻവാടി പ്രവര്‍ത്തകരുടെ നാടന്‍പാട്ട്, തിരുവാതിര, കവിതപരായണം, കൈകൊട്ടിക്കളി, പെണ്‍കുട്ടികളുടെ കളരിപ്പയറ്റ്, ലഹരിവിരുദ്ധ ഡാന്‍സ്, കുളത്തുപ്പുഴ തനത് കലാസംഘത്തിന്റെ പരിപാടി, വകുപ്പിന്റെ വിവിധ പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ച സ്കിറ്റ് ‘അതിരുകള്‍ ഭേദിക്കുന്ന ചിറക് ഒച്ചകള്‍’ എന്നിവ അരങ്ങേറി.
വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ അംഗൻവാടി വിദ്യാർഥികളും ജീവനക്കാരും അവതരിപ്പിച്ച കലാപരിപാടി
വിവിധ ഐ.സി.ഡി.എസ് പ്രവര്‍ത്തകര്‍, വനിതാ ശിശു വികസന വകുപ്പ് ജീവനക്കാര്‍, അംഗൻവാടി പ്രവര്‍ത്തകര്‍ കലാപ്രകടനങ്ങള്‍ക്ക് നേതൃത്വം നൽകി.
വെള്ളത്തിന്റെ ഗുണമറിയാം സൗജന്യമായി
‘എന്റെ കേരളം’ മേള കാണാൻ പുറപ്പെടുമ്പോൾ വീട്ടിലെ കുടിവെള്ളം ചെറിയൊരു കുപ്പിയിലാക്കി കൈയിലെടുത്തോളൂ. സൗജന്യമായി ഗുണപരിശോധന നടത്തി തിരിച്ചുപോരാം.
ജലഅതോറിറ്റി ക്വാളിറ്റി കൺട്രോൾ വിഭാഗത്തിന്റെ സ്റ്റാളിൽ ആണ് കുടിവെള്ളം ലൈവായി പരിശോധിക്കാൻ സംവിധാനം ഉള്ളത്. ഫീൽഡ് ടെസ്റ്റ് കിറ്റ് ഉപയോഗിച്ചുള്ള പ്രാഥമിക പരിശോധനയാണ് നടത്തുന്നത്.
ഇതിലൂടെ വെള്ളത്തിന്റെ പി.എച്ച്, പ്രക്ഷുബ്ധത, ആൽക്കലൈൻ സ്വഭാവം, ഹാർഡ്നെസ്, ക്ലോറൈഡ്, നൈട്രേറ്റ്, ഫ്ലൂറൈഡ്, അയൺ, അമോണിയ എന്നിവ കൂടാതെ കോളിഫോം, ഇ കോളി ബാക്ടീരിയകളുടെ സാന്നിധ്യമുണ്ടോ എന്നും പരിശോധിക്കാം. ഒരു മണിക്കൂറിനുള്ളിൽ ഫലം ലഭിക്കും.
ജലവകുപ്പ് ക്വാളിറ്റി കൺട്രോൾ വിഭാഗത്തിന്റെ സ്റ്റാളിൽ കുടിവെള്ളം പരിശോധിക്കുന്നു
വിശദമായ പരിശോധന ആവശ്യമെങ്കിൽ ക്വാളിറ്റി കൺട്രോൾ വിഭാഗത്തിന്റെ അംഗീകൃത ലാബുകളിലേക്ക് എത്തിക്കാം. ഇത് സംബന്ധിച്ച വിവരങ്ങളും ഇവിടെ ലഭിക്കും.