പാപനാശം കടപ്പുറത്ത് സാമൂഹികവിരുദ്ധർ അഴിഞ്ഞാടുന്നു
text_fieldsഇരവിപുരം: മുണ്ടയ്ക്കൽ പാപനാശം കടപ്പുറവും പരിസരവും സാമൂഹിക വിരുദ്ധരുടെയും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെയും താവളമായി മാറുന്നതായി പരാതി. ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിലൊന്നാണ് ഇവിടം. എല്ലാ ദിവസവും ബലിതർപ്പണ ചടങ്ങുകൾ നടത്തുന്നതിനായി മുണ്ടയ്ക്കൽ പാപനാശം ഗുരുദേവ കമ്മിറ്റി നേതൃത്വത്തിൽ സ്ഥാപിച്ചിരുന്ന ബലിപ്പുര ബുധനാഴ്ച സാമൂഹിക വിരുദ്ധ സംഘം നശിപ്പിക്കുകയും പൂജാസാധനങ്ങൾ കടത്തി കൊണ്ടുപോകുകയും ചെയ്തു.
മയക്കുമരുന്ന് ഉപയോഗിക്കാനെത്തുന്നവരുടെ സിറിഞ്ചുകളും സൂചികളും കടപ്പുറത്തും പരിസരത്തും ചിതറി കിടക്കുന്നത് പതിവാണ്. മണൽ കടത്തു സംഘങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പാപനാശത്ത് സ്ഥാപിച്ച ബലിതർപ്പണപ്പുര സാമുഹിക വിരുദ്ധരുടെ സ്വൈരവിഹാരത്തിന് തടസ്സമായതിനാലാണ് സംഘങ്ങൾ ഇത് തകർത്തത്.
ഗുരുദേവ കമ്മിറ്റി പരാതി നൽകി
മുണ്ടയ്ക്കൽ പാപനാശത്തെ സാമൂഹിക സംഘങ്ങളെ അമർച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ട് ഗുരുദേവ കമ്മിറ്റി കൊല്ലം എ.സി.പി, ഇരവിപുരം, കൊല്ലം ഈസ്റ്റ് പൊലീസ്, ജില്ലാ കലക്ടർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. ജില്ലയ്ക്ക് പുറത്തു നിന്നും നിരവധി പേരാണ് ഇവിടെ ബലിതർപ്പണത്തിനെത്തുന്നത്. ഇവരുടെ സുരക്ഷ ഉറപ്പാക്കുവാനും നാട്ടുകാർക്ക് സ്വൈരജീവിതം നയിക്കുന്നതിനും വേണ്ടി, സാമൂഹിക വിരുദ്ധരെ അമർച്ച ചെ യ്യുവാൻ അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തിര നടപടികൾ ഉണ്ടാകണമെന്ന ആവശ്യമാണ് ഉയരുന്നത്.