പാലം തകർന്ന സംഭവം: അന്വേഷണത്തിന് വിദഗ്ധ സംഘമെത്തി
text_fieldsപാലത്തിന്റെ കമ്പികൾ തകർന്ന നിലയിൽ
ഇരവിപുരം: ദേശീയപാത പുനർനിർമാണവുമായി ബന്ധപ്പെട്ട് പാലം തകർന്ന സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഹൈവേ അതോറിറ്റിയുടെ വിദഗ്ധ സംഘമെത്തി.
എൻ.ഐ.ടിയിൽനിന്നുള്ള സംഘവും ഹൈവേ അതോറിറ്റി പ്രോജക്ട് ഡയറക്ടർ, ജനറൽ മാനേജർ എന്നിവരുമാണ് വെള്ളിയാഴ്ച രാവിലെ പാലം തകർന്ന അയത്തിൽ സാരഥി ജങ്ഷൻ സന്ദർശിച്ച് സംഭവത്തെക്കുറിച്ച് വിലയിരുത്തിയത്.
കലക്ടർക്കും സർക്കാറിനും അടിയന്തര റിപ്പോർട്ട് നൽകുന്നതിന് വേണ്ടിയാണ് സംഘം അന്വേഷണം നടത്തിയത്. തകർന്ന പാലത്തിന്റെ വിവിധ വശങ്ങളിൽ സംഘം പരിശോധന നടത്തി. വ്യാഴാഴ്ച ഉച്ചക്കാണ് കോൺക്രീറ്റ് നടത്തുന്നതിനിടെ പാലം തകർന്നു വീണത്. സംഭവ സമയം പാലത്തിനു മുകളിലുണ്ടായിരുന്ന ആറ് ഇതരസംസ്ഥാന തൊഴിലാളികൾ പരികേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. നിർമാണത്തിലുണ്ടായ ഗുരുതരമായ പിഴവാണ്പാലം തകർന്നുവീഴാൻ കാരണമാക്കിയതെന്ന് ആരോപണം ഉയർന്നിരുന്നു. നിർമാണ മേൽനോട്ടത്തിന് വിദഗ്ധർ ഇല്ലെന്നും പരാതി ഉയർന്നു.