ദാഹിച്ചുവലയുന്നവർക്ക് കുഞ്ഞുമോന്റെ കുടിവെള്ള വിതരണം
text_fieldsവീടിന് മുന്നിൽ കുടിവെള്ളവുമായി കുഞ്ഞുമോൻ
ഇരവിപുരം: ചുട്ടുപൊള്ളുന്ന വേനൽകാലത്ത് സഹജീവികൾക്കും കാൽനട യാത്രക്കാർക്കും ദാഹമകറ്റാൻ വീടിനുമുന്നിൽ ശീതീകരിച്ച കുടിവെള്ളം നൽകുകയാണ് മൂന്നുവർഷക്കാലമായി കുഞ്ഞുമോൻ. വേനൽ കടുത്തതോടെ റോഡിലൂടെയുള്ള യാത്രക്കാർക്കായി വീടിന് മുന്നിൽ ശീതീകരിച്ച കുടിവെള്ളമാണ് ഇദ്ദേഹം നൽകുന്നത്. കൊല്ലം വാളത്തുങ്കൽ ഗുരു മന്ദിരം ജംഗ്ഷനിൽ ഫാത്തിമ മനസിലിൽ ഹാഷിം എന്ന നാട്ടുകാരുടെ പ്രിയപ്പെട്ട കുഞ്ഞുമോനാണ് വഴിയാത്രക്കാർക്കായി കുടിവെള്ളം ഒരുക്കിയിട്ടുള്ളത്. മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും പക്ഷികൾക്കും രാവിലെ മുതൽ പല ഭാഗത്തും വെള്ളം നിറച്ചുവെക്കും. വീടിന് മുന്നിൽ രാവിലെ എട്ടിന് മൺകൂജയിൽ തണുപ്പിച്ച വെള്ളമൊഴിച്ച് ഐസിടും. തീരുന്നതനുസരിച്ച് വീണ്ടും വീണ്ടും നിറച്ചു കൊണ്ടിരിക്കും, ഇത് രാത്രി എട്ടുവരെ നീളും. കുഞ്ഞുമോന് സഹായിയായി ഭാര്യ ജുബെലിയയുമുണ്ടാകും.


