ഇത്തിക്കരയിൽ സബ് വേ: രാപ്പകൽ സമരം തുടങ്ങി
text_fieldsഇത്തിക്കര ജങ്ഷനിൽ സബ്വേ വിഷയത്തിലെ രാപ്പകൽ സമരം ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീല ബിനു ഉദ്ഘാടനം ചെയ്യുന്നു
ഇരവിപുരം: ഇത്തിക്കര ജങ്ഷനിൽ സബ്വേ വിഷയത്തിൽ അധികാരികൾ കണ്ണുതുറക്കണമെന്ന് ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ഷീല ബിനു ആവശ്യപ്പെട്ടു. ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഇത്തിക്കര ജങ്ഷനിൽ ആരംഭിച്ച രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഇത്തിക്കര ജങ്ഷനിൽ സബ്വേ ആവശ്യം യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് രാപ്പകൽ സമരം നടക്കുന്നത്. ഇത്തിക്കരയിൽ ആയൂർ-ഓയൂർ റോഡുകളുടെ പ്രാധാന്യം പരിഗണിക്കണം.
ഇവിടെനിന്നുള്ള പതിനായിരക്കണക്കിന് വാഹനയാത്രക്കാരുടെ സഞ്ചാരസ്വാതന്ത്ര്യത്തെ പൂർണമായ തടഞ്ഞുകൊണ്ടുള്ള നിർമാണപ്രവർത്തനങ്ങൾ ഉപേക്ഷിച്ച് സബ് വേ ആവശ്യം അനുഭാവപൂർവം പരിഗണിക്കണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.
ജനറൽ കൺവീനർ പ്ലാക്കാട് ടിങ്കു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ശ്രീലാൽ ചിറയത്ത്, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.എസ്. ശശിധരൻപിള്ള സി.പി.എം നേതാവും ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ എ. സുരേഷ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിനോദ് മഠത്തിലഴികം, ആർ.എസ്.പി ജില്ല കമ്മിറ്റി അംഗം കൈപ്പുഴ വി. ശ്യംമോഹൻ, ബി.വി.വി.എസ് ചാത്തന്നൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി സിജു മനോഹരൻ, മൈലക്കാട് റെസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി എസ്. സന്തോഷ് കുമാർ, ശിഹാബുദ്ദീൻ കലവറ, അബൂബക്കർ കുഞ്ഞ് എന്നിവർ സംസാരിച്ചു. സമാപനസമ്മേളനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് ഉദ്ഘാടനം ചെയ്യും.