അടിഞ്ഞുകൂടിയ പഞ്ഞിക്കെട്ടുകൾ മത്സ്യബന്ധനത്തിന് തടസ്സം; പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികൾ
text_fieldsപരവൂർ ചില്ലക്കൽ കടപ്പുറത്ത് അടിഞ്ഞുകയറിക്കിടക്കുന്ന പഞ്ഞിക്കെട്ടുകൾ
പരവൂർ: തകർന്ന കണ്ടെയ്നറിനുള്ളിൽ നിന്നു തീരത്തേക്ക് അടിഞ്ഞുകയറിയ പഞ്ഞിക്കെട്ടുകൾ മത്സ്യബന്ധനത്തിന് തടസ്സമാകുന്നു. പരവൂർ ചില്ലക്കൽ പള്ളിക്ക് സമീപമുള്ള തീരത്താണ് പഞ്ഞിക്കെട്ടുകൾ കിടക്കുന്നത്. ഇതോടൊപ്പം ഉണ്ടായിരുന്ന കണ്ടെയ്നറിന്റെ അവശിഷ്ടങ്ങൾ ഇവിടെ നിന്നു മാറ്റിയെങ്കിലും പഞ്ഞിക്കെട്ടുകൾ മാറ്റാൻ അധികൃതർ തയ്യാറായിട്ടില്ല. ഇവിടെ ഇപ്പോഴും കടലിൽ പഞ്ഞിക്കെട്ടുകൾ ഒഴുകി നടക്കുന്നതായി കട്ടമരങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്ന മത്സ്യത്തൊഴിലാളികൾ പറയുന്നു.
പത്തോളം പഞ്ഞിക്കെട്ടുകളാണ് ഇവിടെ തീരപ്രദേശത്ത് കിടക്കുന്നത്. പലതും മണ്ണുകയറി മൂടിയ നിലയിലാണ്. തീരത്ത് ഇത് കിടക്കുന്നതിനാൽ ഫൈബർ കട്ടമരങ്ങൾ കടലിലേക്കിറക്കാൻ പറ്റാത്ത സ്ഥിതിയുമുണ്ട്.
പഞ്ഞിക്കെട്ടുകൾ കരയിലേക്ക് അടിഞ്ഞുകയറിയിട്ട് ആഴ്ചകൾ പലതു കഴിഞ്ഞെങ്കിലും ഇത് നിന്നും നീക്കം ചെയ്യുവാൻ യാതൊരു നടപടികളും ഉണ്ടാകുന്നില്ല. വലിയ കമ്പിവെച്ചാണ് പഞ്ഞികെട്ടുകൾ വരിഞ്ഞിരിക്കുന്നത്. ഉയർന്നു നിൽക്കുന്ന കമ്പികൾ വലകളിൽ കുരുങ്ങി വലകൾ നശിക്കുമോ എന്ന ആശങ്കയും മത്സ്യത്തൊഴിലാളികൾക്കുണ്ട്.