പുതപ്പിനടിയിൽ പാമ്പ്, തലനാരിഴക്ക് രക്ഷപ്പെട്ട് വീട്ടമ്മ
text_fieldsആദിനാടുനിന്ന് പിടികൂടിയ പാമ്പ്
ശാസ്താംകോട്ട: രാത്രിയിൽ ഉറങ്ങാൻ കിടന്ന വീട്ടമ്മ അറിഞ്ഞില്ല, അവർ കിടക്കുന്ന പുതപ്പിനടിയിൽ പാമ്പുണ്ടെന്ന്. രാവിലെ ഉറക്കമുണർന്നപ്പോൾ കണ്ടത് പുതപ്പിനടിയിൽ പാമ്പിനെ ചത്ത നിലയിലും. ഭാഗ്യം കൊണ്ട് ജീവൻ തിരിച്ചുകിട്ടിയ സംഭവം നടന്നത് കുന്നത്തൂരിലാണ്. കുന്നത്തൂർ നെടിയവിള അമ്പലം ജങ്ഷന് സമീപത്തെ വാടകവീട്ടിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പുതപ്പിനടിയിൽ പാമ്പുണ്ടെന്ന കാര്യമറിയാതെയാണ് വീട്ടമ്മ ഉറങ്ങാൻ കിടന്നത്. രാവിലെ എഴുന്നേറ്റ് പുതപ്പ് മടക്കുന്നതിനിടയിലാണ് ചത്തു കിടക്കുന്ന പാമ്പിനെ കണ്ടത്. അപകടകാരിയായ ഉഗ്രവിഷമുള്ള ഇനത്തിൽപെട്ട പാമ്പിന്റെ കുഞ്ഞാണ് കിടക്കയിലുണ്ടായിരുന്നത്. വീട്ടമ്മയുടെ ശരീരത്തിൽ ചെറിയ മുറിവ് കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇത് പാമ്പ് കടിച്ചതല്ലെന്ന് സ്ഥിരീകരിച്ചു.
വീടിന്റെ പരിസരത്തുനിന്ന് പാമ്പിനെ പിടികൂടി
കരുനാഗപ്പള്ളി: വീടിന് പരിസരത്ത് കണ്ട പാമ്പിനെ പിടികൂടി. ആദിനാട് തെക്ക്, ആലോചന മുക്കിനു സമീപം കടവത്ത് വീട്ടിൽ കഴിഞ്ഞദിവസം ഉച്ചയോടെയാണ് പാമ്പിനെ കണ്ടത്. വീടിന് സമീപത്തെ ചെടികൾക്കിടയിൽ കൂടി ഇഴഞ്ഞുനീങ്ങുന്ന പാമ്പിനെ കണ്ടതോടെ വീട്ടുകാർ പഞ്ചായത്തംഗത്തെയും തുടർന്ന് ചവറ സ്വദേശിയായ പാമ്പ് പിടുത്തക്കാരൻ ബിനുവിനെയും വിവരമറിയിക്കുകയായിരുന്നു. ബിനു സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. കാട്ടുപാമ്പിന്റെ ഇനത്തിൽപെട്ട പാമ്പാണിതെന്നും മാരകവിഷമുള്ളതല്ലെന്നും പാമ്പുപിടുത്തക്കാരൻ അറിയിച്ചു.


