ഫൈനാൻസ് ഉടമകൾ കയ്യേറിയ വീടിന്റെ പൂട്ടുപൊളിച്ച് സർട്ടിഫിക്കറ്റുകൾ തിരികെ എടുത്തു
text_fieldsഫൈനാൻസ് സ്ഥാപനം അടച്ചുപൂട്ടിയ വീട് വിദ്യാർത്ഥിയുടെ സർട്ടിഫിക്കറ്റ് എടുക്കുന്നതിനായി എം.എൽ.എ തുറക്കുന്നു
കരുനാഗപ്പള്ളി: ഫൈനാൻസ് ഉടമകൾ വീട് കയ്യേറിയ ശേഷം ഇറക്കിവിട്ട കുടുംബത്തിന്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ വീട് തുറന്നു തിരികെ നൽകി എം.എൽ.എ സഹായ ഹസ്തമായി. അഴീക്കൽ പനമൂട്ടിൽ അനിമോൻ-അശ്വതി ദമ്പതികളുടെ വീടാണ് ഫിനാൻസ് സ്ഥാപനം കയ്യേറി പൂട്ടി കുടുംബത്തെ അവിടെ നിന്നും ഇറക്കി വിട്ടത്.
എം.എൽ.എ യുടെ സഹായത്താൽ ഓച്ചിറ ക്ഷേത്ര ഭരണസമിതിയുടെ കീഴിലുള്ള അനാഥാലയത്തിൽ കഴിഞ്ഞു വന്ന ഈ കുടുംബത്തിലെ വിദ്യാർഥിനിയുടെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ഉപരിപഠനത്തിനു സമർപ്പിക്കാനായി പല തവണ ആവശ്യപ്പെട്ടെങ്കിലും ഫൈനാൻസ് ഉടമകൾ നൽകിയില്ല.
കുടുംബത്തിന്റെ നിരന്തരമായ അഭ്യർഥന പ്രകാരം സി.ആർ. മഹേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ വീടിന്റെ പൂട്ട് പൊളിച്ച് അകത്തുകയറി കുട്ടികളുടെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റും ഡ്രസ്സുകളും എടുത്തു നൽകുകയും തിരികെ വീട് പൂട്ടി താക്കോൽ ഫിനാൻസ് സ്ഥാപനത്തെ ഏൽപ്പിക്കുകയും ചെയ്തു.
കാഴ്ച രോഗം ബാധിച്ച ആറുമാസം പ്രായമുള്ള കുട്ടിയുടെ പാൽക്കുപ്പിയും കുട്ടികളുടെ വസ്ത്രം പോലും എടുക്കാൻ അനുവദിക്കാതെയാണ് ഇവരെ ഇറക്കിവിട്ടത് എന്നും ഈ കുടുംബത്തെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടി സമീപത്തെ ഏതെങ്കിലും വാടകക്കെട്ടടത്തിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും സി. ആർ.മഹേഷ് എം.എൽ.എയും പഞ്ചായത്ത് അംഗം ബേബിയും അറിയിച്ചു.
ഗൾഫിൽ ജോലി ചെയ്തിരുന്ന ഇവർ സ്വന്തമായിട്ട് വീടും വസ്തു ഉൾപ്പെടെ ഈടു നൽകി 17 ലക്ഷം രൂപ വായ്പ എടുത്താണ് വീട് വാങ്ങിയിരുന്നത്. 650000 ഓളം രൂപ തിരികെ അടവ് നൽകിയിട്ടുണ്ട്. എന്നാൽ ആറുമാസം പ്രായമുള്ളകുട്ടിയുടെ കണ്ണിനു സാരമായ അസുഖം ബാധിച്ച് ചികിത്സയുമായി ബന്ധപ്പെട്ട് കുടിശിക അടയ്ക്കാൻ കഴിഞ്ഞില്ല. അതിനാലാണ് ഈ ധനകാര്യ സ്ഥാപനം വീടും വസ്തുവും ജപ്തിനടത്തി കുടുംബത്തെ ഒന്നാകെ ഇറക്കിവിട്ടത്.