കായൽ ഡ്രഡ്ജ് ചെയ്ത് ചതുപ്പുകൾ നികത്തി നൽകുന്ന സംഘം പിടിയിൽ
text_fieldsറവന്യു സംഘം പിടിച്ചെടുത്ത കായൽ ഡ്രഡ്ജ് ചെയ്യാൻ ഉപയോഗിച്ച ഉപകരണങ്ങൾ
കരുനാഗപ്പള്ളി: വള്ളത്തില്‍ മോട്ടര്‍ ഘടിപ്പിച്ച് കായലില്‍ നിന്ന് വന്‍തോതില്‍ മണ്ണ് ട്രെഡ്ജ് ചെയ്തു ജലാശയങ്ങളും ചതിപ്പുകളും കുളങ്ങളും നികത്തി നൽകുന്ന വൻ റാക്കറ്റ് റവന്യൂ അധികൃതരുടെ പിടിയിലായി. കഴിഞ്ഞദിവസം ആലുംകടവിന് സമീപം രാത്രി 12.30ഓടെ പൊലീസിന്റെ സഹായത്തോടെ റവന്യൂ അധികൃതർ നടത്തിയ മിന്നല്‍ പരിശോധനയിലാണ് സംഘം വലയിലായത്.
ടി.എസ് കനാലിൽ നിന്ന് പ്രത്യേകം മോട്ടറുകളും പൈപ്പുകളും ഘടിപ്പിച്ച വള്ളങ്ങളിൽ സ്ഥാപിച്ച ഡ്രഡ്ജര്‍ സംവിധാനം ഉപയോഗപ്പെടുത്തി കായലിൽ നിന്ന് മണ്ണെടുത്ത് തീരദേശത്തെ ജലാശയങ്ങൾ നികത്തി നൽകുന്ന സംഘമാണ് പിടിയിലായത്. ജലാശയത്തില്‍ നിന്ന് 40 മീറ്റര്‍ നീളത്തില്‍ ഉള്ള വലിയ ഹോസുകള്‍ ഘടിപ്പിച്ചാണ് മണ്ണ് കരയിലേക്ക് വലിച്ചു കയറ്റി വന്നത്.
നേരത്തെ തന്നെ ഇടപാടുകാരുമായി തുക പറഞ്ഞ് ഉറപ്പിച്ച ശേഷം രാത്രികാലങ്ങളിൽ കായലോരത്ത് മോട്ടറുകൾ എത്തിച്ചു ഡ്രഡ്ജ് ചെയ്തു ജലാശയങ്ങൾ നികത്തി നൽകുകയാണ് ഇവരുടെ പതിവ്.
നികത്തുന്നത് കൂടാതെ വിൽപ്പനക്കായി ആവശ്യത്തിന് മണലും നൽകിയിരുന്നതായും അധികൃതർക്ക് വിവരം ലഭിച്ചു. സ്പെഷ്യൽ സ്ക്വാഡ് ലീഡർ സാദാത്ത്, വില്ലേജ് ഓഫിസർ സുഭാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം ആണു ഇവരെ പിടികൂടിയത്. റവന്യൂ സംഘം എത്തിയതോടെ മോട്ടറുകളും വള്ളങ്ങളും ഉപേക്ഷിച്ച് ഇവര്‍ രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് പ്രതികളെ സംബന്ധിച്ച് സൂചന ലഭിച്ച അധികൃതര്‍ ഇവരെ വിളിച്ചുവരുത്തി വള്ളങ്ങളും മോട്ടറുകളും മറ്റും കസ്റ്റഡിയിൽ എടുത്തു. അതീവ പരിസ്ഥിതി പ്രാധാന്യമുള്ളതും ദേശീയ ജലപാതയുമായ ടി.എസ് കനാലിന്റെ തീരങ്ങൾ കേന്ദ്രീകരിച്ച് വ്യാപകമായി നടത്തുന്ന ഡ്രിജിങ് മത്സ്യ സമ്പത്തിനെയും തീര ശോഷണത്തെയും ഗൗരവമായി ബാധിക്കുന്നതാണ് എന്ന് പരിസ്ഥിതി പ്രവർത്തകരും പറയുന്നു.
വീടിനോട് ചേർന്ന് അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്നതിനെന്ന വ്യാജേനെ ചില ലോബികളുടെ സഹായത്തോടെ ഇറിഗേഷൻ വകുപ്പിൽ നിന്നും മറ്റും അനുവാദം വാങ്ങിയെടുത്തു ആഴ്ചകളോളം നീണ്ടുനിൽക്കുന്ന ഡ്രഡ്ജിങ്ങിലൂടെ മണൽ അടിച്ചുകൂട്ടി വിൽപ്പനയ്ക്കായി ഉപയോഗിച്ചുവന്നിരുന്നതായും റവന്യൂ വകുപ്പ് അധികൃതർ നേരത്തെ കണ്ടെത്തിയിരുന്നു.
തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് റവന്യൂ അധികൃതർ നിരീക്ഷണം ശക്തമാക്കി വരികയായിരുന്നു. ഇതിനിടെയാണ് ആലുംകടവ് കായലോരത്ത് ജലാശയം നികത്താൻ ഏതാനും ദിവസങ്ങളായി ശ്രമം നടക്കുന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്. രാത്രി 12ഓടെ എത്തുന്ന സംഘം പുലർച്ച വരെ ഡ്രഡ്ജിങ് നടത്തും. ഒരാഴ്ച കൊണ്ട് ജലാശയങ്ങൾ നികത്തുക മാത്രമല്ല ലോഡ് കണക്കിന് മണ്ണും വസ്തു ഉടമക്ക് ലഭിക്കും. സാധാരണഗതിയിൽ വയൽ നികത്തലിനും മറ്റും കിഴക്കൻ മേഖലയിൽ നിന്ന് ലോറിയിൽ മണ്ണ് കൊണ്ടുവരികയായിരുന്നു പതിവ്.
എന്നാൽ അധികൃതർ മണൽ കടത്ത് തടയുകയും വയൽ നികത്തുന്നതിന് ഉപയോഗിക്കുന്ന എസ്കവേറ്റർ ഉൾപ്പെടെയുള്ളവ പിടിച്ചെടുക്കുകയും ചെയ്യുന്ന സംഭവങ്ങൾ വർധിച്ചതോടെ കായൽ ഡ്രഡ്ജ് ചെയ്യുന്ന പുതിയ തന്ത്രവുമായി മണൽ ലോബി രംഗത്തെത്തുകയായിരുന്നു.
അധികൃതരുടെ കൂടി സഹായത്തോടെ തീരമേഖലയിൽ വ്യാപകമായ തോതിൽ വയലുകളും ചതിപ്പുകളും നികത്തുന്ന പ്രവർത്തനം ശക്തമാണ്. പണിക്കർകടവ് , ആലുംകടവ്, വള്ളിക്കാവ്, ക്ലാപ്പന പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് വ്യാപകമായ നിലംനികത്തലും മറ്റും നടക്കുന്നതെന്ന് ആക്ഷേപം ഉണ്ട്.