വൻ കഞ്ചാവ് വേട്ട: ഒരാൾ പിടിയിൽ
text_fieldsപിടിയിലായ സ്റ്റാൻലി പീറ്റർ
കൊല്ലം: കൊല്ലത്ത് വൻ കഞ്ചാവ് വേട്ട. എട്ടേകാൽ കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ. എക്സൈസ് ഉദ്യോഗസ്ഥനെ കാറിടിച്ചുവീഴ്ത്തി ഒരാൾ രക്ഷപെട്ടു.
കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ സി. പി. ദിലീപിന്റെ നേതൃത്വത്തിൽ ശക്തികുളങ്ങര, കന്നിമേൽ ചേരി ഭാഗത്തു നടത്തിയ പരിശോധനയിലാണ് 8.286 കിലോ കഞ്ചാവും വടി വാളും കഞ്ചാവ് പാക്ക് ചെയ്യാനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തത്. തൃശൂർ പീച്ചി ,മനയ്ക്കപ്പാടം പുളിന്തറ വീട്ടിൽ സ്റ്റാൻലി പീറ്റർ( 26) ആണ് പിടിയിലായത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന കൊല്ലം, കിളികൊല്ലൂർ സ്വദേശി നിഷാദിനെ പിടികൂടാനുള്ള ശ്രമത്തിനിടയിൽ സിവിൽ എക്സൈസ് ഓഫീസർ ജോജോയെ കാറിടിപ്പിച്ച് വീഴ്ത്തി രക്ഷപെട്ടു.
പരിക്കേറ്റ ഉദ്യോഗസ്ഥൻ കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. നിഷാദിനെ പറ്റി വിവരം ലഭിച്ചിട്ടുണ്ടന്നും ഉടൻ പിടിയിലാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. വൻതോതിൽ ഒഡീഷയിൽ നിന്നും കഞ്ചാവ് ഇറക്കുമതി ചെയ്തു വില്പന നടത്തുന്ന സംഘത്തിൽ പെട്ടവരാണ് ഇവർ. ഒഡീഷയിൽ നിന്ന് കരുനാഗപള്ളി റെയിൽവേസ്റ്റേഷനിൽ എത്തിച്ച കഞ്ചാവ് കാറിൽ കൊണ്ടുപോകുമ്പോഴാണ് പരിശോധന നടത്തിയത്. ഒരാളിൽ നിന്ന് കഞ്ചാവ് പിടിച്ചശേഷം ഡിക്കി തുറക്കാൻ പറഞ്ഞപ്പോൾ ഉദ്യോഗസ്ഥനെ ഇടിച്ചിട്ടശേഷം കാറുമായി നിഷാദ് കടന്നുകളയുകയായിരുന്നു. കേരളത്തിൽ വ്യാപകമായി ഇവർക്ക് വിൽപന ഏജൻസികളുണ്ട്. അതിലെ ചെറിയ കണ്ണികളിൽ പെട്ടവരാണ് സ്റ്റാൻലിയും നിഷാദും. ഗുണ്ടപ്രവർത്തനവും ഇവർക്കുണ്ടന്നാണ് അറിയുന്നത്. സിവിൽ എക്സൈസ് ഓഫീസർമാരായ തൻസീർ അസീസ്, ജോജോ, സൂരജ്, ലാൽ, ജാസ്മിൻ, പ്രിവന്റ്റീവ് ഓഫിസർ പ്രസാദ് കുമാർ, അസി എക്സൈസ് ഇൻസ്പെക്ടർ ശ്രീകുമാർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുഭാഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.


