ഇതരസംസ്ഥാന ബോട്ടുകൾ ചെറുമീനുകൾ പിടിക്കുന്നതിനെ തുടർന്ന് നീണ്ടകര ഹാർബറിൽ സംഘർഷം
text_fieldsഅനധികൃത മത്സ്യബന്ധനത്തിന് പൊലീസ് പിടിച്ചെടുത്ത ബോട്ടുകൾ
കരുനാഗപ്പള്ളി: ചെറിയ മീനുകളെ ഇതരസംസ്ഥാന ബോട്ടുകൾ പിടിക്കുന്നതിൽ പ്രതിഷേധിച്ച് നീണ്ടകരയിൽ സംഘർഷാവസ്ഥ. വെള്ളിയാഴ്ച വെളുപ്പിന് നാലോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികളും ഇതരസംസ്ഥാന ബോട്ടുകളും തമ്മിൽ കടലിൽ ഉടലെടുത്ത സംഘർഷം പിന്നീട് നീണ്ടകര ഹാർബറിലേക്ക് വ്യാപിക്കുകയും ഹാർബറിന്റെ പ്രവർത്തനം നിശ്ചലമാവുകയും ചെയ്തു. മത്സ്യവിപണനവും ലേലവും മുടങ്ങി.
നീണ്ടകരയിലെ സംഘർഷത്തെ തുടർന്ന് കരുനാഗപ്പള്ളി എ.സി.പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിൽ പൊലീസ് മത്സ്യത്തൊഴിലാളികളുമായി അനുരഞ്ജന ചർച്ച നടത്തുന്നു
കരുനാഗപ്പള്ളി എ.സി.പി അഞ്ജലി ഭാവന, ചവറ എസ്.എച്ച്.ഒ ഷാജഹാൻ, തെക്കുംഭാഗം എസ്.എച്ച്.ഒ ശ്രീകുമാർ, കോസ്റ്റൽ എസ്.എച്ച്.ഒ പി. രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തിയതിനെ തുടര്‍ന്നാണ് സംഘർഷത്തിന് അയവ് വന്നത്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ ചർച്ച നടത്തുകയും കലക്ടറുടെ ചെംബറിൽ യോഗം ചേർന്ന് ഉചിതമായ നടപടി സ്വീകരിക്കുമെന്ന ഉറപ്പിൻമേൽ പ്രശ്നം പരിഹരിച്ചു. നിയമം ലംഘിച്ച് മത്സ്യബന്ധനം നടത്തിയ മൂന്നു ബോട്ടുകൾ മറൈൻ എൻഫോഴ്സ്മെന്റ് പിടിച്ചെടുത്തു. ഈ ബോട്ടുകളിലെ മീനുകൾ ഫിഷറീസ് ഉദ്യോഗസ്ഥർ ലേലം ചെയ്ത് ലേലത്തുക സർക്കാറിലേക്ക് ഈടാക്കി. സ്ഥലത്ത് പൊലീസ് പിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.