വധശ്രമം; ഒളിവിലായിരുന്ന പ്രതി പിടിയിൽ
text_fieldsകരുനാഗപ്പള്ളി: വധശ്രമത്തിൽ ഒളിവിലായിരുന്ന പ്രതി ഒരു വർഷത്തിനുശേഷം പിടിയിൽ. ആലുംകടവ് മരു. സൗത്തിൽ തൈശ്ശേരിൽ വിപിൻ (ഉണ്ണി -36) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. 2025 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. വിപിൻ ഉൾപ്പെടെയുള്ള പ്രതികൾ കഞ്ചാവ് കച്ചവടം നടത്തുന്ന വിവരം എക്സൈസിൽ അറിയിച്ചെന്ന് തെറ്റിദ്ധരിച്ച് ആലുംകടവ് സ്വദേശി മനുവിനെ പ്രതികൾ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ മനുവിന് പരിക്കേറ്റിരുന്നു. ഈ സംഭവത്തിൽ കേസെടുത്ത പൊലീസ് കൂട്ടു പ്രതികളായ നാലു പേരെയും അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതി വിപിൻ സംഭവത്തിനുശേഷം ഒളിവിൽ പോകുകയായിരുന്നു.
വിവിധ കേസുകളിലെ പ്രതിയാണ് പിടിയിലായ വിപിൻ. പ്രതിയെ കരിയിലക്കുളങ്ങര ഭാഗത്ത് നിന്നുമാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. കരുനാഗപ്പള്ളി എസ്.എച്ച്.ഒ അനൂപിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷെമീർ, ആഷിഖ്, ജയേഷ്, സുരേഷ്, എസ്.സി.പി.ഒ ഹാഷിം, മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


