കൊട്ടാരക്കര സ്വകാര്യ ബസ് സ്റ്റാൻഡ് ഹൈടെക് വികസനം അനിശ്ചിതത്വത്തിൽ
text_fieldsവികസനം അനിശ്ചിതത്വത്തിലായ കൊട്ടാരക്കരയിലെ സ്വകാര്യ ബസ് സ്റ്റാൻഡ്
കൊട്ടാരക്കര: കൊട്ടാരക്കരയിലെ സ്വകാര്യ ബസ് സ്റ്റാൻഡിലെ ഹൈടെക് വികസനം അനിശ്ചിതത്വത്തിൽ. നിർമാണോദ്ഘാടനം നടത്തി മൂന്നുവർഷം പിന്നിട്ടിട്ടും നിർമാണം തുടങ്ങാനായില്ല. സർക്കാർ സംവിധാനങ്ങൾക്കും ഇത് നാണക്കേടായി മാറി.
ദിവസവും നൂറുകണക്കിന് സ്വകാര്യ ബസുകൾ വന്നുപോകുന്ന, ജില്ലയിലെ പ്രധാന ബസ് സ്റ്റാൻഡ് ഇപ്പോഴും ദുർഗതിയിൽ തുടരുകയാണ്. കാലപ്പഴക്കത്തിൽ ജീർണാവസ്ഥയിലുള്ള വെയിറ്റിങ് ഷെഡ് തകർന്ന് വീഴാറായി. വരുന്ന പെരുമഴക്കാലം വെയിറ്റിങ് ഷെഡ് അതിജീവിക്കുമോയെന്നാണ് ഭീതി.
എപ്പോഴും യാത്രക്കാർ വന്നുപോകുന്ന സ്റ്റാൻഡിൽ ഒരുവിധ അടിസ്ഥാനസൗകര്യങ്ങളുമില്ല. ബസ് സ്റ്റാൻഡിന്റെ ഹൈടെക് വികസനം ലക്ഷ്യമിട്ട് ഒട്ടേറെ പദ്ധതികളാണ് വിഭാവനം ചെയ്തത്. ആദ്യഘട്ട നിർമാണത്തിന് 75 ലക്ഷം രൂപ അനുവദിച്ചിരുന്നു. ബസ് പാർക്കിങ്ങിന് വേണ്ട സ്ഥലം ക്രമീകരിക്കാനും കച്ചവടസ്ഥാപനങ്ങൾ, ടോയ്ലറ്റുകൾ, വിശ്രമസ്ഥലം, ബസ് കാത്തിരിപ്പ് കേന്ദ്രം തുടങ്ങി എല്ലാ സംവിധാനങ്ങളും ഒരുക്കാനുമാണ് പദ്ധതിയിട്ടത്.
എ.ടി.എം കൗണ്ടർ, ടെലിവിഷൻ, മുലയൂട്ടൽ കേന്ദ്രം, വൈ-ഫൈ സംവിധാനം എന്നിവയൊക്കെ പദ്ധതിയിലുണ്ടായിരുന്നു. എന്നാലിവ യാഥാർഥ്യമാകുമോ എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.