കൊട്ടാരക്കര പള്ളിക്കൽ ഏലാപ്പുറം ക്ഷേത്രത്തിനുനേരെ അക്രമം; വിഗ്രഹം പീഠത്തോടെ മോഷ്ടിച്ചു
text_fieldsക്ഷേത്രത്തിലെ കൽവിളക്കുകൾ അടിച്ചുതകർത്ത നിലയിൽ
കൊട്ടാരക്കര: കൊട്ടാരക്കര പള്ളിക്കൽ ഏലാപ്പുറം സർപ്പക്കാവ് ക്ഷേത്രത്തിനുനേരെ സാമൂഹികവിരുദ്ധരുടെ അക്രമം. പാറയിൽ കൊത്തിയ ശിവലിംഗം പീഠത്തോടെ മോഷ്ടിച്ചു. ദുർഗാദേവീ ക്ഷേത്രത്തിന്റെ കൽവിളക്കുകൾ അടിച്ച് തകർത്തു. കമ്മിറ്റി ഓഫിസിലെ ഫർണിച്ചർ, 25 കസേരകൾ, പ്രസാദം വെക്കുന്ന മേശ എന്നിവ അടിച്ച് തകർത്തു.
പ്രധാന പ്രതിഷ്ഠയായ സർപ്പക്കാവിലെ നാഗയക്ഷിയുടെയും നാഗരാജാവിന്റെയും പ്രതിഷ്ഠകൾ ഇളക്കിമറിച്ചിട്ടു. 200 വർഷത്തിലധികം പഴക്കമുള്ള പ്രതിഷ്ഠകളാണ് നശിപ്പിച്ചത്. ശിവക്ഷേത്രത്തിന്റെ പണി നടന്നുവരികയായിരുന്നു. ഇതിനിടയിലാണ് കല്ലിൽ പൂർത്തിയാക്കിയ ശിവ പ്രതിഷ്ഠ മോഷ്ടാക്കൾ അപഹരിച്ചത്. ക്ഷേത്രത്തിൽനിന്ന് പണം അപഹരിച്ചിട്ടില്ല. ക്ഷേത്രഭാരവാഹികൾ കൊട്ടാരക്കര പൊലീസിന് പരാതി നൽകി. മോഷണം നടന്ന ക്ഷേത്രത്തിൽ കൊല്ലത്തുനിന്ന് ഫിൻഗർ പ്രിൻറ് വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.


