സർഗാത്മകം ഈ റേഷൻകട
text_fieldsപാലത്തറ കൃഷ്ണകുമാർ തന്റെ റേഷൻകടയിൽ
കൊട്ടിയം: റേഷൻകടയിൽ എത്തുന്നവരെ കവിതകളും കഥകളും വായിച്ചുകേൾപ്പിച്ച് വ്യത്യസ്തനാവുകയാണ് ഈ റേഷൻകട ഉടമ. തട്ടാമലയിലെ 173ാം നമ്പർ പൊതുവിതരണ കേന്ദ്രം ഉടമ പാലത്തറ കൃഷ്ണകുമാർ എന്ന 59 കാരനാണ് സ്വന്തം കവിതകളും കഥകളും കടയിൽ എത്തുന്ന ഉപഭോക്താക്കളെ വായിച്ചുകേൾപ്പിക്കുന്നത്.
റേഷൻസാധനങ്ങൾക്കൊപ്പം രണ്ടുവരി കവിതയും ചൊല്ലും. പതിനഞ്ചാം വയസ്സിൽ കൈയെഴുത്ത് മാസികയിലൂടെ എഴുത്തുതുടങ്ങിയ കൃഷ്ണകുമാർ രണ്ടായിരത്തിലധികം ചെറുകവിതകളും അനേകം കഥകളും ഇതിനോടകം എഴുതി. കവിതകൾ പ്രസിദ്ധീകരിച്ചാലും ഇല്ലെങ്കിലും പത്രങ്ങൾക്കും ആനുകാലിക പ്രസിദ്ധീകരണങ്ങൾക്കും അയച്ചുകൊടുക്കും.
2003ൽ ‘സാന്ത്വനം’ കഥാസമാഹാരം പ്രസിദ്ധീകരിച്ചിരുന്നു. കുട്ടിക്കാലം മുതൽ കവിതകൾ എഴുതുമായിട്ടും പ്രോത്സാഹനമുണ്ടായില്ല. കവിതകൾ പോസ്റ്റ് കാർഡിൽ എഴുതി പത്രങ്ങൾക്കും മറ്റും അയച്ചുകൊടുക്കുകയായിരുന്നു പതിവ്. തുടർന്ന് ജന്മസ്ഥലമായ പാലത്തറ കൂടി പേരിൽ ചേർത്തു.
വായനശീലമുണ്ടായിരുന്ന പിതാവ് വാസുദേവൻ നടത്തിയിരുന്ന പൊതുവിതരണ കേന്ദ്രത്തിൽ സഹായിയായിരുന്ന കൃഷ്ണകുമാർ കടയിലിരുന്ന് കവിതകൾ എഴുതുമായിരുന്നു. പിതാവിന്റെ മരണശേഷം കടയുടെ ചുമതല ഏറ്റെടുത്ത കൃഷ്ണകുമാർ സർഗരചന മുടക്കിയില്ല.
വർഷങ്ങൾക്കുമുമ്പുതന്നെ മദ്യവും മയക്കുമരുന്നും ഉണ്ടാകുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് കഥ എഴുതി പ്രസിദ്ധീകരിച്ചിരുന്നു. ജലദൗർലഭ്യത്തെക്കുറിച്ച് എഴുതിയ കവിത ഏറെ ശ്രദ്ധേയമായി. നാട്ടിലെ സംഭവങ്ങളെക്കുറിച്ചാണ് പല കവിതകളും.
കവിയരങ്ങുകളിൽ നിറസാന്നിധ്യമായ കൃഷ്ണകുമാറിനെ വിവിധ സംഘടനകൾ ആദരിച്ചിട്ടുണ്ട്. ആദ്യമൊക്കെ രചനകളെ കളിയാക്കിയിരുന്ന പലരും ഇപ്പോൾ അഭിനന്ദിക്കാനെത്തുന്നുണ്ടെന്ന് കൃഷ്ണകുമാർ പറയുന്നു. ആദ്യമൊക്കെ പ്രസിദ്ധീകരിക്കുന്ന രചനകൾ നാട്ടുകാരെയും സുഹൃത്തുക്കളെയും കാണിച്ച് അഭിപ്രായം തേടിയിരുന്നു.
കവിതകൾക്ക് വിഷയങ്ങൾ പറഞ്ഞുകൊടുത്തും പ്രോത്സാഹിപ്പിച്ചും ഭാര്യയും രണ്ടു മക്കളും എപ്പോഴും കൂടെയുണ്ട്. കടയിലിരുന്ന് കഥയും കവിതയും എഴുതുമ്പോഴും ഉപഭോക്താക്കൾക്ക് കൃത്യമായി സാധനങ്ങൾ നൽകുന്നതിൽ തട്ടാമല ബോധി നഗർ-129 ൽ താമസിക്കുന്ന കൃഷ്ണകുമാർ വിട്ടുവീഴ്ചക്കില്ല.