യുവാവിനെ വധിക്കാൻ ശ്രമിച്ച ശേഷം ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ
text_fieldsകൊട്ടിയം: യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ പൊലീസ് പിടികൂടി. ചിറക്കര ചാത്തന്നൂർ ശീമാട്ടി ജംഗ്ഷന് സമീപം തോട്ടുംകര പുത്തൻ വീട്ടിൽ നിന്നും തൃക്കോവിൽവട്ടം മുഖത്തല സ്കൂൾ ജങ്ഷന് സമീപം വാടകക്ക് താമസിക്കുന്ന മനീഷ് കണ്ണൻ(27) ആണ് കൊട്ടിയം പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ മാർച്ച് 22ന് വടക്കേ മൈലക്കാട് കാറ്റാടി മുക്കിന് സമീപത്ത് വെച്ച് ബൈക്കിൽ വരികയായിരുന്ന കണ്ണനല്ലൂർ സ്വദേശി വിപിനേയും സുഹൃത്തിനേയും തടഞ്ഞ് നിർത്തി ആയുധം ഉപയോഗിച്ച് മർദ്ദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കുറ്റത്തിനാണ് ഇയാളെ പൊലീസ് പിടികൂടിയത്. സംഭവ ശേഷം കടന്ന് കളഞ്ഞ പ്രതി എറണാകുളം ജില്ലയിലെ പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെങ്ങോലം എന്ന സ്ഥലത്ത് ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു.
എസ്.ഐ മാരായ നിതിൻ നളൻ, മിനുരാജ്, സോമരാജൻ, സി.പി.ഒമാരായ അരുൺ, വിനോദ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കൊല്ലം ജുഡിഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.