ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകൾ വൃത്തിഹീനം; കണ്ടമട്ടില്ലാതെ അധികൃതർ
text_fieldsകൊട്ടിയം: ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകൾ പലതും വൃത്തിഹീനമായ അന്തരീക്ഷത്തിലായിട്ടും അധികൃതർ കണ്ട മട്ട് കാണിക്കുന്നില്ലെന്ന് ആക്ഷേപം. പകർച്ചവ്യാധികൾ പടർന്നുപിടിച്ചിട്ടും മഞ്ഞപ്പിത്തം ബാധിച്ച് മരണങ്ങളുണ്ടായിട്ടും അന്തർസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലെ പരിശോധനക്ക് പഞ്ചായത്തുകളും ആരോഗ്യവകുപ്പ് അധികൃതരും വിമുഖത കാട്ടുകയാണ്. മയ്യനാട്, തൃക്കോവിൽവട്ടം, നെടുമ്പന പഞ്ചായത്തുകളുടെ പരിധിയിൽ നിരവധി ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളുണ്ട്. പല ക്യാമ്പുകളിലും ആവശ്യത്തിന് ശുചിമുറികളില്ല. നിലവിലുള്ളവതന്നെ വൃത്തിഹീനമായ സ്ഥിതിയിലാണ്.
ഷീറ്റുകള്‍ കൊണ്ട് മറച്ച ഷെഡുകളില്‍ സ്ത്രീകളടക്കമാണ് താമസിക്കുന്നത്. ഉൾപ്രദേശങ്ങളിലെ ക്യാമ്പുകളിൽ ശുചിമുറികൾ പോലും ഇല്ലാത്ത അവസ്ഥയാണ്. കോവിഡ് കാലത്ത് ക്യാമ്പുകളിൽ പരിശോധന നടന്നെങ്കിലും പിന്നീട് ഉണ്ടായില്ല. ക്യാമ്പുകളിൽ വെച്ച് അസുഖം പിടിപെടുമ്പോൾ ഇവർ നാട്ടിലേക്ക് പോകാറാണ് പതിവ്. ഇവിടെനിന്ന് കക്കൂസ് മാലിന്യം ഉള്‍പ്പെടെ ഒഴുക്കുന്നത് മൂടിയില്ലാത്ത കുഴികളിലേക്കാണ്. പരാതി ഉയരുമ്പോൾ പലകയും ഷീറ്റും കൊണ്ട് മൂടാറാണ് പതിവ്.
തൃക്കോവിൽവട്ടത്ത് മഞ്ഞപ്പിത്തമരണം നടന്ന സ്ഥിതിക്ക് ആരോഗ്യ, തൊഴില്‍, തദ്ദേശസ്വയംഭരണ, പൊലീസ് വിഭാഗങ്ങൾ ചേർന്ന് ഇതരസംസ്ഥാനതൊഴിലാളി ക്യാമ്പുകളിൽ സംയുക്ത പരിശോധന നടത്തണമെന്ന ആവശ്യം ശക്തമാണ്. ഓരോ പഞ്ചായത്തിലും എത്ര ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകൾ ഉണ്ടെന്നത് പഞ്ചായത്ത് അധികൃതർക്കോ ആരോഗ്യവകുപ്പ് അധികൃതർക്കോ അറിയാത്ത സ്ഥിതിയാണുള്ളത്.