ജെ.പി ഭൂമിക്കാരൻ അഥവാ നിസ്വാർഥതയുടെ ആൾരൂപം
text_fieldsജെ.പി. ഭൂമിക്കാരന്റെ ആളില്ലാ കട
കൊട്ടിയം: ഭൂമിയിൽ സ്വർഗതുല്യമായൊരു വീടുണ്ടെങ്കിൽ അത് വേളമാനൂരിലെ ജയപ്രകാശിന്റെ സൗജന്യ ഭവനമാണ്. ‘ജെ.പി ഭൂമിക്കാരൻ’ എന്നറിയപ്പെടുന്ന ഈ സംസ്കൃത സർവകലാശാല മുൻ അറ്റൻഡറുടെ ജീവിതകാഴ്ചപ്പാട് ഭൂമിയോളം വലുതാണ്. അദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കൂട്ടുജീവിത കേന്ദ്രം എന്ന വീട്ടിൽ പുകവലിക്കാത്തവരും മദ്യപിക്കാത്തവരും ആയ ഏതൊരാൾക്കും എത്രകാലം വേണമെങ്കിലും സൗജന്യമായി താമസിക്കാം. മനുഷ്യ സ്നേഹത്തിന്റെ ഈ വിശാലതയിൽ പല ദേശക്കാരായ പത്തിലധികം പുരുഷന്മാർ ആറുവർഷമായി ഇവിടുത്തെ താമസക്കാരായുണ്ട്. ഈ സ്നേഹ ഭവനത്തിൽ ഒതുങ്ങുന്നതല്ല ‘ജെ.പി’ കുടുംബത്തിന്റെ മഹാമനസ്കത.
പാരിപ്പള്ളി -ഓയൂർ റോഡിൽ വേളമാനൂർ സ്റ്റേറ്റ് ബാങ്കിനടുത്ത് ക്ഷേത്രം റോഡിൽ ജെ.പി ഭൂമിക്കാരൻ ഒരു ആളില്ലാ കട സ്ഥാപിച്ചിട്ടുണ്ട്. മുതലാളിയോ തൊഴിലാളിയോ ഇല്ലാത്ത ഈ സ്റ്റേഷനറി കടയിൽ നിന്നും ആവശ്യക്കാർക്ക് ഇഷ്ടമുള്ള സാധനങ്ങൾ എടുത്തുകൊണ്ടുപോകാം. സാധനങ്ങളുടെ വില നൽകാൻ കൈയിൽ പണമില്ലെങ്കിൽ വിഷമിക്കേണ്ടതില്ല, സാധനം അവർക്ക് കൊണ്ടുപോകാം. പണം ഉള്ളവർ പണംവെച്ചിട്ട് സാധനം എടുക്കും.
ജെ.പി. ഭൂമിക്കാരനും കുടുംബവും
പണം ഇല്ലാത്തവർ ആവശ്യത്തിനു സാധനം എടുത്തുകൊണ്ടു പോകാറാണ് പതിവ്. നിയന്ത്രിക്കാനോ നോക്കാനോ ഈ കടയിൽ ആരുമില്ല. സാധനങ്ങൾ തീരുമ്പോൾ ജെ.പി ഭൂമിക്കാരൻ തന്നെ വീണ്ടും വാങ്ങിവെക്കും. ഇങ്ങനെയൊരു കട തുടങ്ങിയപ്പോൾ പലർക്കും അതിശയം ആയിരുന്നെങ്കിലും ഇതിനെ തള്ളിപ്പറഞ്ഞവർക്കെല്ലാം പിന്നീട് ഈ സേവനത്തോട് യോജിക്കേണ്ടിവന്നു.
പഴവും പച്ചക്കറിയും കുടിവെള്ളവും മിഠായിയുമൊക്കെ ഈ ആളില്ലാ കടയിലുണ്ട്. ആളില്ലാ കടയിൽ ദിവസവും നിരവധി പേർ എത്തുന്നുണ്ട്. പണമില്ലാത്ത സാധാരണക്കാരന് ഒരു കൈത്താങ്ങും ആശ്രയവുമാണ് ഈ കട. പണംവെക്കാതെ സാധനം എടുത്തുകൊണ്ട് പോകുന്നവർ കൈയിൽ പണം വരുമ്പോൾ ആളില്ലാ കടയിലെത്തി പണം വെച്ചിട്ടു പോകുന്ന പതിവുമുണ്ട്. അദ്ദേഹത്തിെന്റ ഈ സാമൂഹിക പ്രവർത്തനങ്ങൾക്കെല്ലാം പിന്തുണയുമായി ഭാര്യ ശ്രീകല ഭൂമിക്കാരനും മക്കളായ ജ്വാലയും ഉജ്വൽ ഭൂമിക്കാരനും എപ്പോഴും ഒപ്പമുണ്ട്.
ആരോഗ്യവും ശുചിത്വവുമാണ് ആയുസ്സിന്റെ ശക്തി എന്ന അവബോധം സൃഷ്ടിക്കാൻ കേരളം മുഴുവൻ ശുചിത്വമുള്ള ശൗചാലയങ്ങളും എല്ലാവർക്കും ശുദ്ധമായ കുടിവെള്ളവും ലഭ്യമാക്കണമെന്ന ആവശ്യവുമായി വർഷങ്ങൾക്കു മുമ്പ് ജെ.പി. ഭൂമി ക്കാരനും ഭാര്യയും കേരളം മുഴുവൻ പദയാത്ര നടത്തുകയും ഓരോ നിയമസഭാ മണ്ഡലങ്ങളിലേയും എം.എൽ.എമാരെ കണ്ട് വിഷയം ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു.
പൊതുയിടങ്ങളിൽ വൃത്തിയുള്ള പണം കൊടുക്കേണ്ടാത്ത ശുചിമുറികൾ സ്ഥാപിക്കണമെന്നും അങ്ങനെ സ്ഥാപിക്കുന്നവ വൃത്തിയായി സൂക്ഷിക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. അന്ന് ഈ ദമ്പതികൾ നടത്തിയ കേരള യാത്ര ഏറെ ശ്രദ്ധ നേടിയിരുന്നു. ഇവർ കേരളയാത്ര നടത്തിയ ശേഷമാണ് സംസ്ഥാനം മുഴുവൻ ഇ-ടോയ്ലറ്റുകൾ സ്ഥാപിതമായത്. ജെ.പി. ഭൂമിക്കാരൻ എന്ന ഈ അമ്പത്തിയെട്ടുകാരൻ ഇടക്കൊക്കെ സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിക്കാനും പോകുന്നുണ്ട്. ഇതിൽനിന്നു ലഭിക്കുന്ന വരുമാനവും പെൻഷനും ആളില്ലാ കടയിലേക്കാണ് മുടക്കുക.