ഖനന കമ്പനിയെ തുരത്തിയ മയിലമ്മ സുബൈദയും അമാനി ഉസ്താദും ജാഗ്രതയിൽ
text_fieldsസുബൈദയും അമാനി ഉസ്താദും
കൊട്ടിയം: പരിസ്ഥിതിക്ക് കോട്ടംതട്ടിച്ച ഖനന കമ്പനിക്കെതിരെ വർഷങ്ങളോളം സമരംചെയ്ത് നാട്ടിൽനിന്നും തുരത്തിയോടിച്ച നാട്ടുകാരുടെ മൈലമ്മയും അമാനി ഉസ്താദും ഇപ്പോഴും വെളിച്ചികാലയിലെ കമ്പനിക്ക് സമീപം സദാസമയവും ജാഗരൂകരായിട്ടുണ്ട്.
ഒരു പ്രദേശത്തിന്റെയാകെ പരിസ്ഥിതിക്ക് നാശംവരുത്തിക്കൊണ്ട് പ്രവർത്തിച്ചുവന്നിരുന്ന കളിമൺ ഖനന കമ്പനിയെ നാട്ടിൽ നിന്നും തുരത്തുന്നതിന് വർഷങ്ങളോളം രാവും പകലും സമരം നടത്തിയ അവർ രണ്ടുപേരും ഇപ്പോഴും പരിസ്ഥിതി സംരക്ഷിക്കുന്നതിനായി ഖനന കമ്പനിക്കാർ ഉപേക്ഷിച്ചുപോയ സ്ഥലത്തിനടുത്ത് തന്നെയുണ്ട്. ഏക്കറുകൾ വരുന്ന ഖനനഭൂമിയിൽ ഇവർ വീണ്ടും എത്തുമെന്ന തോന്നൽ ഉള്ളതുകൊണ്ടാണ് സദാസമയവും പ്രദേശത്തിനടുത്ത് ഇവർ കണ്ണുംനട്ട് കാത്തിരിക്കുന്നത്.
അറസ്റ്റുകളിൽ പതറാതെ സമരത്തിന്റെ മുൻപന്തിയിൽ നിന്നുകൊണ്ട് ഇവരിൽ ഒരാൾക്ക് നാട്ടുകാർ മൈലമ്മ എന്ന ഓമനപ്പേരും നൽകി. പ്ലാച്ചിമട സമരത്തിന് നേതൃത്വം നൽകിയ മൈലമ്മയുടെ പേരാണ് വെളിച്ചിക്കാലയിലെ സമരത്തിന് മുൻപന്തിയിൽ ഉണ്ടായിരുന്ന ഇവർക്ക് നാട്ടുകാർ നൽകിയത്.
1993ൽ നെടുമ്പന പഞ്ചായത്തിലെ വെളിച്ചിക്കാല ജങ്ഷന് സമീപമുള്ള 35ഓളം ഏക്കർ സ്ഥലത്ത് ഇംഗ്ലീഷ് ഇന്ത്യ ക്ലേ കമ്പനി ആരംഭിച്ച കളിമൺ ഖനന കമ്പനിക്കെതിരെ സമരം ചെയ്ത വെളിച്ചിക്കാല മാടൻകാവ് കിഴക്കതിൽ പരേതനായ ഹനീഫ കുഞ്ഞിന്റെ ഭാര്യ നാട്ടുകാരുടെ മൈലമ്മയായ സുബൈദ (85), ഇവരുടെ അയൽവാസിയും വെളിച്ചിക്കാലയിലെ ഒരു തൈക്കാവിലെ ഇമാം ആയ ചരുവിള പുത്തൻവീട്ടിൽ സലിം അമാനിയെന്ന 51 കാരനുമാണ് ഖനനക്കാർ വീണ്ടും വരുമോയെന്ന ആശങ്കയോടെ കണ്ണും കാതും കൂർപ്പിച്ചുകഴിയുന്നത്.
1993ൽ കമ്പനി ഖനനം ആരംഭിച്ചെങ്കിലും പ്രവർത്തിച്ചതിനെ തുടർന്നുണ്ടായ ദൂഷ്യഫലങ്ങൾ പ്രദേശത്ത് കണ്ടുതുടങ്ങിയത് 2005ലാണ്. പള്ളിമൺ ആറിന്റെ തീരത്തുവരെ നീളുന്ന ഈ കമ്പനിയിൽനിന്നും മലിനജലം ആറ്റിലേക്ക് ഇറങ്ങിത്തുടങ്ങിയതോടെ പ്രദേശവാസികൾക്ക് രോഗങ്ങൾ പിടിപെടുകയും കുടിവെള്ളം മലിനമാകുകയും ചെയ്തു.
ഇതേ തുടർന്ന് പ്രമുഖരായ ഏതാനും പരിസ്ഥിതി പ്രവർത്തകർ സ്ഥലം സന്ദർശിച്ച് അവരുടെ നേതൃത്വത്തിൽ സമരം ആരംഭിക്കുകയായിരുന്നു. ഓടനാവട്ടം വിജയ പ്രകാശിന്റെ നേതൃത്വത്തിലായിരുന്നു സമരം ആരംഭിച്ചത്. പ്രമുഖരായ പല പരിസ്ഥിതി പ്രവർത്തകരും സമരത്തിന് ഐക്യദാർഢ്യവുമായെത്തി.
സമരം വർഷങ്ങൾ നീണ്ടെങ്കിലും 2011ൽ കമ്പനി പൂട്ടുംവരെ സുബൈദയും അമാനിയും മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു. സമരം നടക്കുമ്പോൾ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ സ്ഥലം സന്ദർശിച്ച് ഐക്യദാർഢ്യം രേഖപ്പെടുത്തിയിരുന്നു.
ഓരോതവണ സമരം കടുക്കുമ്പോഴും അമാനിയെയും സുബൈദയെയും അറസ്റ്റ് ചെയ്ത് ചാത്തന്നൂർ സ്റ്റേഷനിലേക്ക് കൊണ്ടുപോകുമായിരുന്നു. സമരത്തിൽ നിന്നും പിന്നാക്കം പോകാൻ കമ്പനി അധികൃതർ പല മോഹന വാഗ്ദാനങ്ങളും നൽകിയെങ്കിലും നാടിന്റെ മോചനത്തിനായുള്ള സമരത്തിൽനിന്നും ഇവർ രണ്ടുപേരും പിന്നാക്കം പോയില്ല.
ഇതുസംബന്ധിച്ച ഇവർക്കെതിരായ കേസുകൾ അടുത്തിടെയാണ് തീർന്നത്. കമ്പനിയെ വെളിച്ചിക്കാലയിൽ നിന്നും കെട്ടുകെട്ടിക്കുംവരെ ഇവർ സമരമുഖത്തുതന്നെയുണ്ടായിരുന്നു. സമരത്തിൽ പങ്കെടുക്കുന്നതിനാൽ പല ദിവസവും അമാനിക്ക് ജോലിക്ക് പോകാൻ പോലും കഴിഞ്ഞില്ല.
ദൈനംദിന ജീവിത ചെലവുകൾക്ക് പണം ഇല്ലാതെ വന്നിട്ടും കമ്പനിയുടെ വാഗ്ദാനങ്ങൾക്ക് മുന്നിൽ മുട്ടുമുടക്കാൻ ഇവർ രണ്ടുപേരും തയാറായിരുന്നില്ല. കമ്പനി ഉപേക്ഷിച്ചുപോയ, വെള്ളംകയറി കാടുപോലെ കിടക്കുന്ന സ്ഥലത്തിനടുത്തായി അടുത്തടുത്ത വീടുകളിലായി ഇവർ രണ്ടുപേരും ഖനന കമ്പനിക്കെതിരെ സദാ ജാഗരൂഗരായി ഇപ്പോഴുമുള്ളത്.