കുപ്പിവെള്ളത്തിന്റെ മറവിൽ പാൻമസാല കടത്ത്; ഒരുകോടി വിലവരുന്ന പുകയില ഉൽപന്നങ്ങൾ പിടികൂടി
text_fieldsപിടിയിലായ പ്രതികൾ
കൊട്ടിയം: കുപ്പിവെള്ള വിൽപനയുടെ മറവിൽ ലോറിയിൽ കോടികൾ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ കടത്തിയ സംഘം പൊലീസിന്റെ പിടിയിലായി. സംസ്ഥാനം മുഴുവൻ നിരോധിത പുകയില ഉൽപന്നങ്ങൾ എത്തിക്കുന്ന വലിയ സംഘത്തിലെ കണ്ണികളാണ് പിടിയിലായത്. കൊല്ലത്തുനിന്ന് എത്തിയ ഡാൻസാഫ് ടീമും കൊട്ടിയം പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കോടികൾ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയത്.
മലപ്പുറം പൊന്നാനി വെളിയംകോട് തറയിൽ വീട്ടിൽ അമീർ (38), മംഗളൂരു, ബണ്ടുവാല താലൂക്ക് സജിപ്പ 300 വില്ലേജിൽ നന്ദഹ് വറ ഹൗസിൽ സവാദ് (38) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കർണാടകത്തിൽ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്നു നിരോധിത പുകയില ഉൽപന്നങ്ങൾ. വിവിധ ബ്രാൻഡുകളിലുള്ള 225 ചാക്ക് പുകയില ഉൽപന്നങ്ങളാണ് ലോറിയിൽ ഉണ്ടായിരുന്നത്.
മുകളിൽ കുപ്പിവെള്ളം അടുക്കിവെച്ചശേഷം അതിനടിയിലായാണ് പാൻമസാല ചാക്കുകൾ അടുക്കിവെച്ചിരുന്നത്. സംസ്ഥാനത്തുടനീളം പാൻമസാല വിതരണം നടത്തുന്ന അന്തർ സംസ്ഥാന സംഘത്തിൽപ്പെട്ടവരാണ് പിടിയിലായത്. ഇവരെ പൊലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്. പിടികൂടിയ പുകയില ഉൽപന്നങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലയനുസരിച്ച് ഒരുകോടിയിലധികം രൂപ വരുമെങ്കിലും ഇത് വിൽപന നടത്തുന്നത് അഞ്ചിരട്ടിയോളം അധിക വിലയ്ക്കാണ്.
പാൻമസാല നിരോധനം നിലവിലില്ലാത്ത സ്ഥലങ്ങളിൽനിന്ന് തുച്ഛമായ വിലക്ക് വാങ്ങുന്ന സാധനമാണ് ഇവർ കേരളത്തിലെത്തിച്ച് വലിയ വിലയ്ക്ക് വിൽക്കുന്നത്. സവാള, പച്ചക്കറികൾ എന്നിവ കയറ്റിയ ലോറികളിലും പാൻമസാല കടത്തുന്നുണ്ട്. പല ദിവസങ്ങളിലും പല സ്ഥലത്താണ് പിടിയിലായ സംഘം പാൻമസാല ഇറക്കുന്നത്. സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് വിൽപന നടത്തുന്ന സംഘങ്ങൾക്ക് നൽകുന്നതിനായി കൊണ്ടുവന്ന പാൻമസാലയാണ് പിടികൂടിയത്.
മറ്റ് സാധനങ്ങൾ കൊണ്ടുവരുന്നെന്ന വ്യാജേനയാണ് ഇവർ ലോറിയിൽ പാൻ മസാല കടത്തിയിരുന്നത്. അന്തർ സംസ്ഥാനങ്ങളിൽ നിന്നും ലോറിയിൽ പാൻ മസാല കടത്തുന്നതിനെക്കുറിച്ച് കൊല്ലം സിറ്റി പൊലീസ് കമീഷണർ കിരൺ നാരായണന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചാത്തന്നൂർ എ.സി.പി അലക്സാണ്ടർ തങ്കച്ചന്റെ നേതൃത്വത്തിൽ കൊട്ടിയം ഇൻസ്പെക്ടർ പി. പ്രദീപ്, ചാത്തന്നൂർ ഇൻസ്പെക്ടർ അനൂപ്, എസ്.ഐ നിതിൻ നളൻ, ഡാൻസാഫ് ടീം എന്നിവർ ചേർന്നാണ് പിടികൂടിയത്