കാടിറങ്ങി അവരെത്തി, പുതുജീവിതത്തിലേക്ക്; 10 ജോടി യുവതീയുവാക്കളുടെ വിവാഹം നടത്തി ഗാന്ധിഭവൻ സ്നേഹാശ്രമം
text_fieldsവധൂവരന്മാർ വിശിഷ്ടാതിഥികൾക്കൊപ്പം
കൊട്ടിയം: വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമം ഞായറാഴ്ചപകൽ സാക്ഷിയായത് മാറ്റത്തിന്റെ പുതുമംഗലത്തിന്. പത്തനംതിട്ടയിലെ വനങ്ങളിലെ താമസക്കാരായ ഗോത്രവർഗക്കാരായ 10 ജോടി യുവതീയുവാക്കളുടെ വിവാഹമാണ് ഇവിടെ നടന്നത്. കാടിനുള്ളിലെ ആചാരാനുഷ്ഠാനങ്ങളെ അകറ്റിനിർത്താതെ ഒരു നാട് മുഴുവൻ യുവതീയുവാക്കളെ ചേർത്തുപിടിച്ചു.
ഗാന്ധിഭവൻ സ്നേഹാശ്രമത്തിന്റെ ആറാംവാർഷികാഘോഷങ്ങളുടെ ഭാഗമായായിരുന്നു ശബരിമലവനത്തിലെ ഗോത്രവർഗക്കാരായ യുവതീയുവാക്കളുടെ വിവാഹം. വധൂവരന്മാർക്കുള്ള വസ്ത്രങ്ങളും വധുവിനുള്ള സ്വർണ താലിമാലയും ഗാന്ധിഭവൻ അധികൃതർ നൽകി. വേളമാനൂർ ജങ്ഷനിൽ എത്തിയ വധൂവരന്മാരെയും ബന്ധുക്കളെയും വിശിഷ്ടാതിഥികളും ഗാന്ധിഭവൻ അധികൃതരും സ്വീകരിച്ച് സ്നേഹാശ്രമത്തിൽ എത്തിക്കുകയായിരുന്നു. ജാതിമത ഭേദമെന്യേ നൂറുകണക്കിനാളുകൾ വിവാഹ ചടങ്ങുകളിൽ പങ്കെടുത്തു. വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.
പഞ്ചായത്ത് അധികൃതർ ഇവർക്ക് തൽസമയം വിവാഹ സർട്ടിഫിക്കറ്റും നൽകി. ഗോത്രവർഗക്കാർക്കിടയിലെ വിവാഹങ്ങളിൽ നിയമനടപടിക്രമങ്ങൾ പാലിക്കാത്തതിനാൽ പല ആനുകൂല്യങ്ങളും നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് ഗാന്ധിഭവൻ ഈ ഉദ്യമം മുന്നോട്ടുവെച്ചത്. ഗാന്ധിഭവൻ ഇൻറർനാഷനൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഗോത്രവർഗവിഭാഗക്കാരുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളുടെ ഭാഗമായായിരുന്നു വിവാഹം. ഗോത്രമേഖലയിൽ പ്രവർത്തിക്കുന്ന അംഗൻവാടി അധ്യാപിക പി.കെ. കുഞ്ഞുമോളാണ് വധൂവരന്മാരെ കണ്ടെത്തിയത്.
ചടങ്ങ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവൻ ഇൻറർനാഷനൽ ട്രസ്റ്റ് ചെയർപേഴ്സൺ ഡോ. ഷാഹിദാ കമാൽ, അംഗം പ്രസന്നാ രാജൻ, എൻ.കെ. പ്രേമചന്ദ്രൻ എം.പി, ജി.എസ്. ജയലാൽ എം.എൽ.എ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് ദേവരാജൻ, എസ്. പളനി പത്മ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീകുമാർ, വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമം ചെയർമാൻ ബി. പ്രേമാനന്ദ്, ഡയറക്ടർ പത്മാലയം ആർ. രാധാകൃഷ്ണൻ, സെക്രട്ടറി പി.എം. രാധാകൃഷ്ണൻ, വെൽഫെയർ ഓഫിസർ ആലപ്പാട്ട് ശശിധരൻ, ഗാന്ധിഭവൻ ഭാരവാഹികൾ, പഞ്ചായത്ത് പ്രസിഡൻറുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ തുടങ്ങി നൂറുകണക്കിനാളുകൾ ചടങ്ങിന് സാക്ഷിയായി.