അധികൃതരെ തെറ്റിദ്ധരിപ്പിച്ചെന്ന് ആക്ഷേപം; സ്വകാര്യ വ്യക്തിയുടെ പുരയിടത്തിന് സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് സംരക്ഷണഭിത്തി നിർമാണം
text_fieldsപൊതുമരാമത്ത് വകുപ്പ് നേതൃത്വത്തില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിനു സംരക്ഷണ ഭിത്തി നിർമാണം പുരോഗമിക്കുന്നു
കുളത്തൂപ്പുഴ: മലയോര ഹൈവേയുടെ സമീപത്തായി ഓന്തുപച്ചയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിന് പൊതുമരാമത്ത് വകുപ്പ് നേതൃത്വത്തില്‍ സംരക്ഷണ ഭിത്തി നിർമിക്കുന്നതിനു പിന്നില്‍ അഴിമതി ആരോപണമുയര്‍ന്നതോടെ പ്രതിഷേധവും പ്രതികരണവുമായി ജനപ്രതിനിധികളും നേതാക്കളും രംഗത്ത്.
പൊതുമരാമത്ത് ഫണ്ടുപയോഗിച്ച് സ്വകാര്യവ്യക്തിയുടെ റബര്‍ തോട്ടത്തിനു സംരക്ഷണ ഭിത്തി നിർമിക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാരാണ് സംഭവം പുറത്തെത്തിച്ചത്. മലയോര ഹൈവേ നിർമാണ സമയത്ത് നീര്ച്ചാല് പുനര്‍നിർമിച്ചതോടെ ഭിന്നശേഷിക്കാരനടക്കമുള്ളവരുടെ താമസ സ്ഥലത്തേക്ക് സുഗമമായി കയറാന്‍ കഴിയുന്നില്ലെന്ന് കാട്ടി സ്ഥലമുടമ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പിനും നല്കിയ പരാതിയെ തുടര്‍ന്നാണ് പാതയോരത്തെ തോടിനു സമാന്തരമായി പുരയിടത്തിനു സംരക്ഷണ ഭിത്തി നിർമിക്കാന്‍ ഫണ്ട് അനുവദിച്ചതെന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് സ്വകാര്യ വ്യക്തിയുടെ കൃഷിഭൂമിക്ക് സംരക്ഷണമൊരുക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ സ്ഥലത്ത് കഴിഞ്ഞ രാത്രിയില്‍ ആരോ കോണ്‍ഗ്രസിന്റെ കൊടി സ്ഥാപിച്ചു. അനധികൃത നിർമാണം തടഞ്ഞുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ തങ്ങള്ക്കിതുമായി ബന്ധമില്ലെന്ന അറിയിപ്പുമായി കോണ്‍ഗ്രസ് മണ്ഡലം നേതൃത്വവും രംഗത്തു വന്നു. നിർമാണം തടഞ്ഞ് സ്ഥാപിച്ച കൊടി നേതാക്കളുടെ സാന്നിധ്യത്തില്‍ നീക്കം ചെയ്തു.
ഭിന്ന ശേഷിക്കാരനുള്ള കുടുംബത്തിന് വീട്ടിലേക്ക് പോകുന്നതിനായി പാത സുഗമമാക്കുന്നതിനായി സര്‍ക്കാര്‍ അനുമതിയോടെയുളള നിർമാണമാണെന്ന് അറിയിപ്പുമെത്തി. പുരയിടത്തില്‍ വാസയോഗ്യമായ വീടോ ഭിന്നശേഷിക്കാരടക്കമുള്ള കുടുംബമോ താമസിക്കുന്നില്ലെന്നെന്നും അധികൃതരെ തെറ്റിദ്ധരിപ്പിച്ചും സ്വാധീനം ഉപയോഗിച്ചുമാണ് സംരക്ഷണ ഭിത്തി നിർമാണമെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
ഏറെ അകലെയല്ലാതെ മലയോര ഹൈവേ നിർമാണത്തിനായി കുന്നിടിച്ച് മണ്ണ് നീക്കിയതിനെ തുടര്‍ന്ന് തകര്‍ച്ച ഭീഷണി നേരിടുന്ന എട്ട് ദലിത് കുടുംബങ്ങളുടെ വീടുകളുടെ സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു