വീട്ടുമുറ്റത്തെത്തിയ കാട്ടാനക്കൂട്ടത്തിന് മുന്നില്‍നിന്ന് കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു
text_fieldsചോഴിയക്കോട് ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം കൃഷിയിടത്തില്‍ തെങ്ങ്
മറിച്ചിട്ട നിലയില്‍
കുളത്തൂപ്പുഴ: ജനവാസ മേഖലയിലിറങ്ങി വ്യാപക കൃഷിനാശം വരുത്തിയ കാട്ടാനക്കൂട്ടത്തിന് മുന്നിൽപെട്ട ദമ്പതികള്‍ തലനാരിഴക്ക് രക്ഷപ്പെട്ടു. കുളത്തൂപ്പുഴ ചോഴിയക്കോട് പത്തേക്കർ അശോക മന്ദിരത്തിൽ അശോകനും ഭാര്യ ശോഭയുമാണ് കഴിഞ്ഞദിവസം പുലര്‍ച്ചെ വീട്ടുമുറ്റത്ത് കാട്ടാനകള്‍ക്ക് മുന്നിലകപ്പെട്ടത്.
വെള്ളിയാഴ്ച രാത്രി കാടിറങ്ങി ജനവാസ മേഖലയിലെത്തിയ കാട്ടാനകള്‍ കൃഷിയാകെ തിന്നുമുടിച്ച് നശിപ്പിച്ച് പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. ശനിയാഴ്ച പുലർച്ചെ ആനക്കൂട്ടം സമീപത്തുണ്ടെന്നറിയാതെ വീടിനോട് ചേര്‍ന്നുള്ള തൊഴുത്തില്‍ പശുവിനെ കറക്കാനെത്തിയപ്പോഴാണ് കാട്ടനകളുടെ മുന്നില്‍ അകപ്പെടുന്നത്.
മുന്നിലെത്തിയ ഇരുവര്‍ക്കുംനേരെ ആന പാഞ്ഞടുത്തെങ്കിലും ഭയന്ന് നിലവിളച്ച് വീട്ടിനുള്ളിലേക്ക് ഓടിക്കയറിയതിനാല്‍ രക്ഷപ്പെടുകയായിരുന്നു. ഇവരുടെ ഉച്ചത്തിലുള്ള നിലവിളി ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഒച്ചയിട്ട് ബഹളമുണ്ടാക്കി ആനകളെ അകറ്റുകയായിരുന്നു. ഇവരുടെ കൃഷിയിടമാകെ കാട്ടാനകള്‍ നശിപ്പിക്കുകയും പ്ലാവുകള്‍ മറിച്ചിട്ട് ചക്കകള്‍ ഭക്ഷണമാക്കുകയും ചെയ്തു.


