കുളത്തൂപ്പുഴയില്‍ വന്‍ തീപിടിത്തം; ഗൃഹോപകരണ സ്ഥാപനം കത്തി നശിച്ചു; കോടികളുടെ നഷ്ടം
text_fieldsകുളത്തൂപ്പുഴയിലെ ഗൃഹോപകരണ സ്ഥാപനത്തിൽ പടർന്ന തീ ആളിക്കത്തുന്നു
കുളത്തൂപ്പുഴ: മലയോര ഹൈവേ ഓരത്ത് കുളത്തൂപ്പുഴ-അഞ്ചല്പാതയില് കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫിസിനുസമീപം ഫെഡറല്‍ ബാങ്കിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഗൃഹോപകരണ സ്ഥാപനം കത്തിനശിച്ചു. കോടികളുടെ നഷ്ടം.കുളത്തൂപ്പുഴ കൈതക്കാട് ഹര്‍ഷാദ് മന്‍സിലില്‍ ഹുസൈന്റെ ഉടമസ്ഥതയിലുള്ള ബിസ്മില്ല എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. കഴിഞ്ഞദിവസം വൈകീട്ട് നാലോടെയായിരുന്നു സംഭവം. ബഹുനില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ അടിയില്‍ നിന്നാണ് തീ പടര്‍ന്നത്. സാധനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലത്തുനിന്ന് പുക ഉയരുന്നതുകണ്ട് തൊഴിലാളികള്‍ തീ അണക്കാനുള്ള ശ്രമം നടത്തിയെങ്കിലും പെട്ടെന്ന് ഗോഡൌണാകെ അഗ്നി ആളിപ്പടരുകയായിരുന്നു.
മെത്തകളിലും പ്ലാസ്റ്റിക് കസേരകൾക്കും ഫര്‍ണിച്ചറിനും മറ്റും തീപിടിച്ചതോടെ നാട്ടുകാര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും പ്രദേശത്തേക്ക് അടുക്കാനാവാത്തവിധം തീ പുറത്തേക്ക് ആളിപ്പടരുകയായിരുന്നു. ഇതോടെ കടയില്‍ ഉണ്ടായിരുന്നവര്‍ പെട്ടെന്ന് പുറത്തിറങ്ങി രക്ഷപ്പെട്ടു. കുളത്തൂപ്പുഴ പൊലീസുമായി ബന്ധപ്പെട്ട് അഗ്നിരക്ഷാസേനയുടെ സഹായം തേടിയെങ്കിലും ഏറെ നേരം കഴിഞ്ഞാണ് പുനലൂര്‍, കടയ്ക്കല്‍ എന്നിവിടങ്ങളില്‍ നിന്നായി മൂന്ന് യൂനിറ്റ് അഗ്നിരക്ഷാസേനാസംഘം എത്തി തീ നിയന്ത്രവിധേയമാക്കിയത്.
പ്രദേശത്താകമാനം തീയും കറുത്ത പുകയും പടര്‍ന്നത് ഏറെ നേരം പരിഭ്രാന്തി പരത്തി. സമീപത്തെ സ്വകാര്യ ജനസേവനകേന്ദ്രവും ചായക്കടയും കത്തി നശിച്ചു. സമീപത്തെ വീടിനും കടകള്‍ക്കും നാശനഷ്ടമുണ്ട്. അഗ്നിരക്ഷാസംഘം വളരെ പണിപ്പെട്ട് വെള്ളം തളിച്ച് സമീപത്തെ ബാങ്കിലേക്കും മറ്റ് കെട്ടിടങ്ങളിലേക്കും തീ പടരുന്നത് നിയന്ത്രിച്ചതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. കെട്ടിടത്തിലെ വൈദ്യുതി ബന്ധത്തില്‍ നിന്ന് തീ പടര്‍ന്നതാകാമെന്നും രണ്ട് കോടിയിലേറെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമെന്നും അഗ്നിരക്ഷാസേന പുനലൂര്‍ സ്റ്റേഷന് ഓഫിസര്‍ ഡി. അരുണ്കുമാല് പറഞ്ഞു. സംഭവത്തിൽ കുളത്തൂപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.