കാന്‍സര്‍ രോഗികള്‍ക്ക് സഹായം ലഭിച്ചിട്ട് മാസങ്ങൾ; മറുപടിയില്ലാതെ അധികൃതര്‍
text_fieldsകുളത്തൂപ്പുഴ: നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന സാമ്പത്തിക സഹായം ഏറെ നാളുകളായി ലഭിക്കുന്നില്ലെന്ന് പരാതി. കാന്‍സര്‍, ക്ഷയം, കുഷ്ഠം രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവര്‍ക്കാണ് ആരോഗ്യവകുപ്പിന്റെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിമാസം ആയിരം രൂപവീതം നല്‍കുന്നത്.
ഇത് നിര്‍ധനരായ രോഗികള്‍ക്ക് മരുന്നുവാങ്ങുന്നതിനും മറ്റും ഏറെ ആശ്വാസകരവുമായിരുന്നു. എന്നാല്‍ ഏതാനും മാസങ്ങളായി തുക ലഭിക്കുന്നില്ലെന്നും ഇതുസംബന്ധിച്ച് വില്ലേജ് ഓഫീസിലും സര്‍ക്കാര്‍ ആശുപത്രിയിലും അന്വേഷിച്ചിട്ടും കൃത്യമായ മറുപടിയൊന്നും ലഭിക്കുന്നില്ലെന്നും ഗുണഭോക്താക്കൾ പറയുന്നു.
ഓരോ വര്‍ഷവും തങ്ങളുടെ ചികിത്സാ രേഖകള്‍ വെച്ച് അപേക്ഷ പുതുക്കി കൊടുക്കാത്തതിനാലാണെന്നും ചില ഉദ്യോഗസ്ഥര്‍ പറഞ്ഞതനുസരിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാന്‍ ശ്രമിച്ചിട്ടും സാധിക്കുന്നില്ലെന്നും അവർ പറയുന്നു. മാരകരോഗം കാരണം വലയുന്നവര്‍ക്കുള്ള സാമ്പത്തിക സഹായം അനുവദിച്ചുനല്‍കുന്നതിന് സത്വരനടപടികള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.