കുളത്തൂപ്പുഴയിൽ കാട്ടുപോത്തുകളെ ഭയന്ന് ജനം
text_fieldsജനവാസ മേഖലയിലെത്തിയ കാട്ടുപോത്തുകൾ
കുളത്തൂപ്പുഴ: നിത്യേനെ കാടിറങ്ങി ജനവാസ മേഖലയിലെത്തുന്ന കാട്ടുപോത്തുകളെ ഭയന്ന് വഴിനടക്കാനാവാതെ പൊതുജനം. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിന്റെ മിക്ക പ്രദേശത്തും കാട്ടുപോത്തുകളുടെ സാന്നിധ്യം ദിവസേന ഏറുകയാണ്.
കുളത്തൂപ്പുഴ ടൗണില്‍ പതിനാറേക്കര്‍, അയ്യംപിള്ള വളവ്, ഇ.എസ്.എം. കോളനി, മെഡിസിന് പ്ലാന്റേഷന്, കെ.എല്‍.ഡി. ബോര്‍ഡ് പ്രദേശം, അമ്പതേക്കര്‍ പാത, വില്ലുമല, ഡീസെന്റ്മുക്ക്, കല്ലുവെട്ടാംകുഴി, മുപ്പതടിപ്പാലം, ഡാലി, മൈലമൂട്, മാത്രക്കരിക്കം, മില്‍പ്പാലം തുടങ്ങിയ പ്രദേശങ്ങളില്‍ ഗ്രാമപാതകളിലും പാതയോരങ്ങളിലും പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ കാട്ടുപോത്തുകളെ കൂട്ടമായും ഒറ്റയായും കാണുന്നത് പതിവാണ്.
പലപ്പോഴും ഇരുചക്രവാഹനങ്ങളും മറ്റും കടന്നു പോകുമ്പോള്‍ തലഉയര്‍ത്തി നോക്കുന്ന ഇവ വലിയ വാഹനങ്ങളുടെ ശബ്ദം കേട്ടാലുടന്‍ എങ്ങോട്ടെന്നില്ലാതെ പാഞ്ഞോടുകയാണ് ചെയ്യുന്നത്. ഈ സമയം മുന്നില്‍പെട്ടാല്‍ അപകടം ഉറപ്പാണ്.
കഴിഞ്ഞ ദിവസം ഉച്ചക്ക് മലയോര ഹൈവേ ഓരത്തായി ഇ.എസ്.എം കോളനി എല്‍.പി സ്കൂളിലും തൊട്ടടുത്തായുള്ള ബഡ്സ് സ്കൂളിനും ഇടയിലുള്ള ജനവാസമേഖലയിലെത്തിയ ആറ് കാട്ടുപോത്തുകള്‍ മണിക്കൂറോളം പ്രദേശത്ത് ചുറ്റിത്തിരിഞ്ഞ ശേഷമാണ് മടങ്ങിയത്. ഈ സമയമൊക്കെയും സമീപത്തെ വീടുകളിലുള്ളവരും കുട്ടികളും വീടിനു പുറത്തിറങ്ങാതെ കഴിച്ചുകൂട്ടുകയായിരുന്നു.